ഉടുമ്പന്നൂർ: നായാട്ടിനായി നാടൻ തോക്കുമായി കാടുകയറിയ അഞ്ചംഗ സംഘത്തിലെ രണ്ട് പേർക്ക് വെടിയേറ്റു. വെണ്ണിയാനി സ്വദേശികളായ തടിവെണ്ണിയാനി വീട്ടിൽ ടി.കെ.മനോജ് (30), പാച്ചുപതിക്കൽ സി.ബി മുകേഷ് (32) എന്നിവർക്കാണ് വെടിയേറ്റത്. ഇവരെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന വെണ്ണിയാനി തൈപ്ലാത്തോട്ടത്തിൽ അനി (30), കുരുവിപ്ലാക്കൽ മധു (40), വാദ്യങ്കാവിൽ രതീഷ് (30) എന്നിവരെ കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് തോക്കുകളും പിടിച്ചെടുത്തു. ബുധനാഴ്ച പുലർച്ചെ മലയിഞ്ചി വനത്തിലായിരുന്നു സംഭവം. തിരയുടെ ചീള് തെറിച്ച് ഇരുവർക്കും കഴുത്തിനും വയറിനുമാണ് പരിക്കേറ്റിരിക്കുന്നത്. ഇത് ഗുരുതരമല്ല. തോക്കുപയോഗിച്ച് വെടിയുതിർത്ത് മീൻ പിടിക്കാൻ പോയി തിരികെ വരും വഴി അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നെന്ന് അറസ്റ്റിലായവർ പറയുന്നു. എന്നാൽ, പ്രധാനമായും നായാട്ടിന് വേണ്ടിയാണ് ഇവർ പോയതെന്നാണ് പൊലീസിന്റെ നിഗമനം.
തിരികെ വരും വഴി തോക്ക് കൈയിൽ വെച്ചിരുന്നയാൾ തെന്നി വീണു. ഇതോടെ കൈയിലിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് പരിക്കേറ്റെന്നാണ് മനോജും മുകേഷും പറഞ്ഞത്. പരിക്കേറ്റവരെ ആദ്യം ആശുപത്രിയിൽ കൊണ്ടുപോകാൻ മറ്റുള്ളവർ തയ്യാറായില്ല. എന്നാൽ പരിക്ക് സാരമുള്ളതാണെന്ന് ബോദ്ധ്യപ്പെട്ടത്തോടെ മലയിഞ്ചിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഒരു ജീപ്പ് വിളിച്ചാണ് തൊടുപുഴയിലെയും അവിടെ നിന്ന് കോലഞ്ചേരിയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചത്. ഇവർ നാല് ദിവസം മുമ്പ് കാട്ടിൽ പോയതാണെന്നാണ് അറിയുന്നത്. ലൈസൻസില്ലാതെ തോക്ക് കൈവശം വെച്ചതിന് അഞ്ച് പേർക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവർ തമ്മിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായോ എന്നും വന്യമൃഗങ്ങളെ വേട്ടയാടിയോയെന്നും അന്വേഷിക്കുന്നുണ്ട്. അറസ്റ്റ് ചെയ്തവരെ സംഭവസ്ഥത്ത് എത്തിച്ച് തെളിവെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |