തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന തരത്തിലുള്ള ജീവനക്കാരുടെ സംഘടനാപ്രവർത്തനം അതിരുവിടുന്നതിനെതിരെ കെ.എസ്.ഇ.ബിയിലെ ഉൾപ്പെടെ സംഭവങ്ങൾ ഉദാഹരിച്ച് ഐ.എ.എസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. കെ.എസ്.ഇ.ബി ചെയർമാൻ സ്വീകരിക്കുന്ന നടപടികൾക്കെതിരെ ഭരണാനുകൂല സംഘടനയുടെ തുടർച്ചയായ സമരങ്ങളും കോഴിക്കോടും കൊച്ചിയിലും കളക്ടർമാർക്കെതിരെ സർവീസ് സംഘടന രംഗത്തെത്തിയതുമൊക്കെ ചൂണ്ടിക്കാട്ടിയാണ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ബി. അശോക്, സെക്രട്ടറി എം.ജി. രാജമാണിക്യം എന്നിവർ പരാതി നൽകിയത്. കെ.എസ്.ഇ.ബി ചെയർമാനും മാനേജിംഗ് ഡയറക്ടറും കൂടിയാണ് ബി. അശോക്.
ഇത്തരത്തിൽ ജീവനക്കാരുടെ സംഘടനകൾ പ്രവർത്തനം നടത്തുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യം. ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഉള്ള സാഹചര്യം ഒരുക്കി തരണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വികസനത്തിനായി സർക്കാരും ഉദ്യോഗസ്ഥ സംവിധാനവും ഒറ്റക്കെട്ടായി മുന്നേറുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. എന്നാൽ ഈ അനുകൂല സാഹചര്യത്തിലും വകുപ്പുതലവന്മാർക്ക് എതിരെ ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തിൽ ഒഴിവാക്കപ്പെടേണ്ടതായ ചില സന്ദർഭങ്ങൾ കോഴിക്കോട് കളക്ടറേറ്റ്, കെ.എസ്.ഇ.ബി തുടങ്ങിയ സ്ഥാപനങ്ങളിൽ അരങ്ങേറി.
കേരളത്തിന്റെ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു മികച്ച ടീം ആയിരിക്കണം ഉദ്യോഗസ്ഥരും അവർ പ്രതിനിധീകരിക്കുന്ന സംഘടനകളും ഉദ്യോഗസ്ഥ സംവിധാനം മേൽനോട്ടം വഹിക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും. വ്യക്തിതാത്പര്യങ്ങൾക്ക് അതീതമായി പ്രവർത്തിച്ചു കൊണ്ട് സർക്കാരിന്റെ സുപ്രധാനമായ പദ്ധതികൾ സമയബന്ധിതമായി ആവിഷ്കരിച്ചുനടപ്പാക്കാനും കാര്യക്ഷമമായ പദ്ധതി നിർവഹണം ഉറപ്പാക്കാനും തെറ്റായ പ്രവണതകളിലൂടെയുള്ള ഇത്തരം സംഘടനാപ്രവർത്തനം മേലുദ്യോഗസ്ഥർക്ക് തടസമാണെന്ന് കത്തിൽ പറയുന്നു.
ഉദ്ദേശശുദ്ധി കളങ്കപ്പെടുന്നു
സംഘടനാ പ്രവർത്തനത്തിന്റെ ഉദ്ദേശശുദ്ധിയെ കളങ്കപ്പെടുത്തുന്ന തരത്തിൽ വ്യക്തിഗത താത്പര്യങ്ങൾ അടിസ്ഥാനപ്പെടുത്തി സംഘടനകളുടെ തീരുമാനങ്ങൾ മാറുന്ന ചില തെറ്റായ പ്രവണതകൾ കൂടിവരികയാണെന്ന് പരാതിയിൽ പറയുന്നു. ഇത്തരം പ്രവർത്തനങ്ങൾ മേലുദ്യോഗസ്ഥരായ ഐ.എ.എസ് ഓഫീസർമാരുടെ മനോവീര്യം കളയാനും വിവിധ തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാനുള്ള ഇച്ഛാശക്തിക്ക് കോട്ടം തട്ടാനും ഇടവരുന്നുണ്ട്.
കെ.എസ്.ഇ.ബി :രാഷ്ട്രീയ
ധാരണയായി ;ചർച്ചഇന്ന്
പി.എച്ച്. സനൽകുമാർ
തിരുവനന്തപുരം:ചെയർമാനും,സി.പി.എം അനുകൂലഓഫീസേഴ്സ് അസോസിയേഷനും തമ്മിൽ
കെ.എസ്.ഇ.ബിയിലുണ്ടായ സംഘർഷം പരിഹരിക്കുന്നതിന്ഇന്നലെ പാലക്കാട് രാഷ്ട്രീയ ധാരണയായി.ഇന്ന് തിരുവനന്തപുരത്ത് പ്രശ്ന പരിഹാര ചർച്ച നടക്കും.
കണ്ണൂരിലെ പാർട്ടി കോൺഗ്രസ് വേദിയിൽ വച്ച് സി.പി.എം-സി.ഐ.ടി.യു.നേതാക്കളും കെ.എസ്.ഇ.ബി.സംഘടനാ നേതാക്കളും കൂടിയാലോചന നടത്തിയിരുന്നു. സി.പി.എമ്മും ഇടതുമുന്നണി നേതൃത്വവും നിർദ്ദേശിച്ചതനുസരിച്ച് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗവും മുൻ വൈദ്യുതിമന്ത്രിയുമായ എ.കെ.ബാലൻ, വൈദ്യുതി മന്ത്രിയും ജനതാദൾ നേതാവുമായ കെ.കൃഷ്ണൻകുട്ടിയുമായി ഇന്നലെ പാലക്കാട് കളക്ടറേറ്റിൽ നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരത്തിന് ധാരണയായി. ഇന്ന് തിരുവനന്തപുരത്തെത്തുന്ന മന്ത്രി കൃഷ്ണൻകുട്ടി രാവിലെ മന്ത്രിസഭായോഗത്തിന് ശേഷംബന്ധപ്പെട്ടവരുമായി സംസാരിക്കും.
ചെയർമാൻ ബി.അശോകിനെനീക്കണമെന്നാണ് ഒാഫീസേഴ്സ് അസോസിയേഷന്റെ നിലപാട്. എന്നാൽ ചെയർമാനെ മാറ്റിക്കൊണ്ടുള്ള ഒത്തുതീർപ്പിന് മന്ത്രി ഒരുക്കമല്ല.അത് തെറ്റായ സന്ദേശം നൽകുമെന്നാണ് സർക്കാരിന്റെയും നിലപാട്.
തിരുവനന്തപുരം നഗരത്തിലെ വൈദ്യുതി വിതരണ ചുമതലയുള്ള വനിതാ നേതാവ് ജാസ്മിൻ ബാനു
ലീവെടുക്കുകയോ, ചുമതല കൈമാറുകയോ ചെയ്യാതെ ജോലിയിൽ നിന്ന് വിട്ടുനിന്നതായി ആരോപിച്ച് ചെയർമാൻ സസ്പെൻഡ് ചെയ്തിരുന്നു.ഇതിനെ ചോദ്യം ചെയ്ത ഒാഫീസേഴ്സ് അസോസിയേഷൻ നേതാക്കൾ വൈദ്യുതി ഭവനിൽ ജോലി ബഹിഷ്ക്കരിച്ച് സത്യഗ്രഹസമരം നടത്തി.ഇതിനിടയിൽ ചെയർമാന്റെ മുറയിൽ അതിക്രമിച്ച് കയറിയതിന് നേതൃത്വം നൽകിയ അസോസിയേഷൻ പ്രസിഡന്റ് സുരേഷ് കുമാറിനെയും ജനറൽ സെക്രട്ടറി ബി.ഹരികുമാറിനെയും സസ്പെൻഡ് ചെയ്തു.പണി മുടക്കിയവർക്കെതിരെ ഡയസ്നോണും ചുമത്തി.ഇതാണ് ചെയർമാനും അസോസിയേഷനും തമ്മിൽ സംഘർഷത്തിനും അനിശ്ചിതകാല സമരത്തിനും വഴി വച്ചത്.
ഇൗ വർഷം ഇത് രണ്ടാം തവണയാണ് കെ.എസ്.ഇ.ബി.യിൽ ഇടതുപക്ഷ സംഘടനകൾ ചെയർമാനെതിരെ സമരം നടത്തുന്നത്. നേരത്തെയുണ്ടായ പ്രക്ഷോഭം ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ ഇടപെട്ടാണ് പരിഹരിച്ചത്. കെ.എസ്.ഇ.ബിയിൽ തുടർച്ചയായി പ്രശ്നങ്ങളുണ്ടാക്കുന്നതിൽ സർക്കാരിനും അതൃപ്തിയുണ്ട്. ഒാഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ വൈദ്യുതി ഭവനിൽ അനിശ്ചിതകാല റിലേ സത്യഗ്രഹം തുടങ്ങി. അതേ സമയം ജീവനക്കാരുടെ സംഘടന അതിരു വിട്ട് പ്രവർത്തിക്കുന്നതിനും,ഐ.എ.എസ്.ഒാഫീസർമാരെ വ്യക്തിപരമായി ആക്രമിക്കുന്നതിനുമെതിരെ ഐ.എ.എസ്.അസോസിയേഷൻ ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നൽകി.
കെ.എസ്.ഇ.ബിയുടെ
നിലനിൽപ്പ് നോക്കി
ഒത്തുതീർപ്പെന്ന് മന്ത്രി
പാലക്കാട്: കെ.എസ്.ഇ.ബി സമരത്തിൽ സ്ഥാപനത്തിന്റെ നിലനിൽപ്പ് നോക്കിയുള്ള ഒത്തുതീർപ്പ് മാത്രമേ ഉണ്ടാകൂവെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുതി ഭവന് മുന്നിൽ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി മുൻ വൈദ്യുതി മന്ത്രി എ.കെ.ബാലനും കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.ഇ.ബിയുടെ പ്രവർത്തനം ഇപ്പോൾ ഏറെ മെച്ചപ്പെട്ടു. സ്ഥാപനം നിലനിന്നാൽ മാത്രമേ ഉപഭോക്താവിനും തൊഴിലാളിക്കും നിലനിൽപ്പുള്ളൂ. കെ.എസ്.ഇ.ബി ചെയർമാനെ മാറ്റണമെന്ന ആവശ്യം തൊഴിലാളികൾ ഉന്നയിച്ചിട്ടില്ലെന്നുമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |