SignIn
Kerala Kaumudi Online
Saturday, 27 April 2024 6.42 AM IST

ലക്ഷ്മണിന്റെ സസ്പെൻഷൻ പുനഃപരിശോധിക്കാൻ ഇന്ന് ചീഫ് സെക്രട്ടറിതല യോഗം ,​ പുരാവസ്തു തട്ടിപ്പുകാരനെ സഹായിച്ച ഐ.ജിയെ തിരിച്ചെടുക്കാൻ നീക്കം

ig

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന് ഒത്താശ ചെയ്തതിന് കഴിഞ്ഞ നവംബറിൽ സസ്പെൻഷനിലായ ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനെ തിരിച്ചെടുക്കാൻ നടപടി തുടങ്ങി. സസ്പെൻഷൻ റദ്ദാക്കുന്നത് പരിശോധിക്കാൻ ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ സമിതി ഇന്ന് യോഗം ചേരും. സസ്പെൻഷനിലായി രണ്ടുമാസം തികയുംമുൻപാണ് പുനഃപരിശോധന. ചട്ടപ്രകാരം ആറുമാസം കഴിഞ്ഞ് പുനഃപരിശോധിച്ചാൽ മതി.

കുറ്റാരോപണ മെമ്മോയ്ക്ക് ലക്ഷ്മൺ നൽകിയ മറുപടി പരിഗണിച്ചാണ് സസ്പെൻഷൻ റദ്ദാക്കാനുള്ള പുനഃപരിശോധനയെന്നാണ് ഔദ്യോഗിക പക്ഷം. ലക്ഷ്മണിനെതിരെ വകുപ്പുതല അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ല. ഇടനിലക്കാരിയെ ഉപയോഗിച്ച് വ്യാജപുരാവസ്തുക്കൾ വിറ്റഴിക്കാൻ ഐ.ജി ശ്രമിച്ചെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

പൊലീസിന്റെ അധികാരമുപയോഗിച്ച് തട്ടിപ്പുകാരനെ സംരക്ഷിച്ചെന്ന് ഡിജിറ്റൽ തെളിവുകൾ സഹിതം ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തതെങ്കിലും കേസിൽ ഐ.ജിയെ പ്രതിയാക്കിയിട്ടില്ല. ഐ.ജിയുടെ ഫോൺവിളികളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചാൽ തെളിവുകിട്ടുമെന്നായിരുന്നു ക്രൈംബ്രാഞ്ച് നിലപാട്. എന്നാൽ പ്രതിയാക്കാൻ തെളിവില്ലെന്നാണ് ഇപ്പോൾ പറയുന്നത്. മൂന്നുവർഷമായി ഐ.ജിക്ക് മോൻസണുമായി ബന്ധമുണ്ടെന്നും മോൻസണിന്റെ പുരാവസ്തു കച്ചവടത്തിന് ഐ.ജി ലക്ഷ്മൺ ഇടനിലക്കാരനായെന്നും സുരക്ഷാ ഉദ്യോഗസ്ഥരെയടക്കം ഇതിനായി ഉപയോഗിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇടനിലക്കാരിയായ ആന്ധ്രാ സ്വദേശിനിയെ മോൻസണിന് പരിചയപ്പെടുത്തിയതും ലക്ഷ്മണാണ്. സ്വർണ ബൈബിൾ, ഗണേശ വിഗ്രഹം, ഖുറാൻ, രത്നങ്ങൾ എന്നിവ ഇവർ വിൽക്കാൻ ശ്രമിച്ചെന്നും മൂവരും പേരൂർക്കട പൊലീസ് ക്ലബിലടക്കം കൂടിക്കാഴ്ച നടത്തിയെന്നും കണ്ടെത്തി. രഞ്ജിത്ത് ലാൽ, റെജി അടക്കം ചില ഗൺമാൻമാരെയും (പി.എസ്.ഒ) ഐ.ജി തട്ടിപ്പിന് കരുവാക്കി. പുരാവസ്തുക്കൾ തിരുവനന്തപുരത്ത് പൊലീസ് ക്ലബിൽ എത്തിക്കാൻ പൊലീസുകാരെ നിയോഗിച്ചെന്നും കണ്ടെത്തിയിരുന്നു.

അടുത്തത് സ്ഥാനക്കയറ്റം

സസ്പെൻഷൻ റദ്ദാക്കി സർവീസിൽ തിരിച്ചെടുത്താലുടൻ അഡി.ഡി.ജി.പിയായി ലക്ഷ്മണിന് സ്ഥാനക്കയറ്റം ലഭിക്കും. 1997ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥരെ അഡി.ഡി.ജി.പിമാരാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഈ ബാച്ചിലെ ബൽറാം കുമാർ ഉപാദ്ധ്യായ അഡി.ഡി.ജി.പിയായി. സസ്പെൻഷനിലായതിനാലാണ് ലക്ഷ്മണിനെ പരിഗണിക്കാതിരുന്നത്.

ഉന്നത രാഷ്ട്രീയബന്ധം

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ വളരെ അടുപ്പക്കാരനാണ് ലക്ഷ്മൺ. 14വർഷം സർവീസ് ശേഷിക്കവേ, ഐ.പി.എസ് തൊപ്പി വലിച്ചെറിഞ്ഞ്, തെലങ്കാനയിൽ ഐ.ടി മന്ത്രിയാവാൻ ലക്ഷ്മൺ ഒരുങ്ങിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IG LAXMANA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.