തിരുവനന്തപുരം: കിൻഫ്ര, കെ.എസ്.ഐ.ഡി.സി തുടങ്ങിയ സർക്കാർ ഏജൻസികളുടെ എസ്റ്റേറ്റുകളിൽനിന്നും സ്വകാര്യ വ്യവസായ പാർക്കുകളിൽനിന്നും ഭൂമി ഏറ്റെടുത്ത് വ്യവസായം തുടങ്ങുന്നവർക്ക് രജിസ്‌ട്രേഷൻ ഫീസ്, സ്റ്റാമ്പ്ഡ്യൂട്ടി എന്നിവ ഒഴിവാക്കണമെന്ന് സംസ്ഥാനത്തെ പുതിയ വ്യവസായ നയത്തിന്റെ കരടിൽ നിർദ്ദേശം. വനിതകൾക്ക് വ്യവസായ പാർക്കുകൾക്ക് പുറത്ത് സംരംഭം തുടങ്ങാനും ഈ ആനുകൂല്യം നൽകണം. ഐ.ടി, ഇലക്‌ട്രോണിക്സ് മേഖലയിൽ ജോലിക്ക് ചേരുന്നവർക്ക് അപ്രന്റീസ് കാലയളവിൽ നൽകുന്ന പ്രതിഫലത്തിന്റെ 50 ശതമാനം സർക്കാർ വഹിക്കണം. കരട് മന്ത്രി പി.രാജീവ് പ്രകാശനം ചെയ്തു.
വൻകിട വ്യവസായങ്ങൾക്കായി യന്ത്രങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ അടയ്ക്കുന്ന സംസ്ഥാന നികുതി സർക്കാർ മടക്കി നൽകണം. വ്യവസായങ്ങൾക്കും സാങ്കേതിക വിദ്യകൾക്കും പര്യാപ്തമായ രീതിയിൽ യുവാക്കളുടെ നൈപുണ്യ വികസനത്തിന് ഊന്നൽ നൽകണം. ഉത്തരവാദിത്വ സുസ്ഥിര നിക്ഷേപങ്ങൾ എന്ന സംസ്ഥാനത്തിന്റെ കാഴ്ചപ്പാടുമായി വ്യാവസായിക മേഖലയെ യോജിപ്പിക്കണം.
ജി.എസ്.ടിയുടെ അടിസ്ഥാനത്തിൽ നടത്തിയ വിശകലനത്തിൽ 1,09,000 കോടിയുടെ ഉത്പന്നങ്ങൾ കേരളത്തിലുണ്ട്. ഇതിൽ നല്ലൊരു പങ്കും സംസ്ഥാനത്തിനു വെളിയിൽ ഉത്പാദിപ്പിക്കുന്നവയാണ്. വാഹനമേഖലയിൽ മാത്രം 10,000 കോടി. മരുന്ന് വ്യവസായവുമായി ബന്ധപ്പെട്ട് 7,000 കോടിയും. ഇവയിൽ കേരളത്തിൽ ഉത്പാദിപ്പിക്കാത്തവയുടെ നിർമ്മാണം തുടങ്ങാനാകുമോയെന്നും നിലവിലുള്ളവയുടെ ഉത്പാദനശേഷി കൂട്ടാനാകുമോ എന്നും പരിശോധിക്കണം. ഇതിലൂടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനാകും.
സ്ഥിര മൂലധനത്തിൽ നിക്ഷേപ സബ്സിഡി, എസ്.ജി.എസ്.ടി റീ ഇംബേഴ്സ്‌മെന്റ്, ഉത്പാദന മേഖലയ്ക്കുള്ള അപ്രന്റീസ്ഷിപ്പ് ഇൻസെന്റീവുകൾ തുടങ്ങിയ നിർദ്ദേശങ്ങളുമുണ്ട്. അന്തിമ നയം ജനുവരിയിൽ പുറത്തിറക്കി ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുത്തും. കരട് നയത്തിൽ വ്യവസായ മേഖലകളിൽ നിന്നുള്ളവരുടെയടക്കം നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്ന് മന്ത്രി രാജീവ് പറഞ്ഞു.
കരടിലെ ഊന്നൽ
സംരംഭകത്വം പ്രോത്സാഹിപ്പിക്കുക
അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക
ടാലന്റ് പൂൾ നിലനിറുത്തുക
സമതുലിത പ്രാദേശിക വികസനം ഉറപ്പാക്കുക
പ്രാധാന്യം നൽകുന്ന മേഖലകൾ
നിർമ്മിത ബുദ്ധി, ബഹിരാകാശ മേഖല, ആയുർവേദം, ബയോടെക്‌നോളജി, ഇലക്ട്രോണിക് സിസ്റ്റം ഡിസൈൻ- മാനുഫാക്ചറിംഗ്, ഇലക്ട്രിക് വാഹനങ്ങൾ, എൻജിനിയറിംഗ്- ഗവേഷണ വികസനം, ഭക്ഷ്യ സാങ്കേതികവിദ്യ, ഹൈടെക് ഫാമിംഗ്, ഉയർന്ന മൂല്യവർദ്ധിത റബർ ഉത്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, നാനോ ടെക്‌നോളജി, പുനരുപയോഗ ഊർജം, റോബോട്ടിക്സ്, ടൂറിസം-ഹോസ്പിറ്റാലിറ്റി, ത്രീഡി പ്രിന്റിംഗ്, മറൈൻ ക്ലസ്റ്റർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |