തിരുവനന്തപുരം: പിളർന്നുപോയ ഐ.എൻ.എല്ലിലെ ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കെ, ഒറ്റ കക്ഷിയായി നിൽക്കണമെന്ന് സി.പി.എം കർശന നിർദ്ദേശം നൽകി. പരസ്യ ഏറ്റുമുട്ടലോളം വളർന്ന ഐ.എൻ.എൽ തർക്കത്തിൽ സി.പി.എം നേതൃത്വം കടുത്ത അമർഷത്തിലാണ്. ഒരുമിച്ച് നിന്നില്ലെങ്കിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്ന സൂചന സി.പി.എം നൽകുന്നുണ്ട്.
അഖിലേന്ത്യ നേതൃത്വവും മന്ത്രി അഹമ്മദ് ദേവർകോവിലും കൂടെയുള്ള കാസിം ഇരിക്കൂർ പക്ഷം തങ്ങളാണ് ഔദ്യോഗികപക്ഷമെന്ന നിലപാടിൽ നിൽക്കുമ്പോൾ, ഭൂരിഭാഗം പ്രവർത്തകരുടെ പിന്തുണ അവകാശപ്പെട്ട് അബ്ദുൾവഹാബ് പക്ഷവും രംഗത്തുണ്ട്. അതേസമയം, ഇരുവിഭാഗങ്ങളും സി.പി.എം നേതൃത്വത്തിന് മുമ്പാകെ നിലപാടുകൾ വിശദീകരിച്ചേക്കും. ഇന്നലെ മന്ത്രി അഹമ്മദ് ദേവർ കോവിൽ മുഖ്യമന്ത്രിയുമായും സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണനുമായും ആശയവിനിമയം നടത്തിയതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസത്തെ കൊച്ചി യോഗത്തിന് മുമ്പ് ഇരുവിഭാഗം നേതാക്കളും കോടിയേരിയുമായി ടെലിഫോണിൽ തങ്ങളുടെ ആവലാതികൾ വിശദീകരിച്ചിരുന്നു. സർക്കാരിന് അവമതിപ്പുണ്ടാക്കുന്ന നീക്കങ്ങളുണ്ടായാൽ നോക്കി നിൽക്കില്ലെന്ന കർശന മുന്നറിയിപ്പാണ് കോടിയേരി നേതാക്കൾക്ക് നൽകിയത്. എന്നാൽ, തൊട്ടുപിന്നാലെ കൊച്ചി യോഗത്തിൽ കൈയാങ്കളിയുണ്ടായി. ഇതാണ് സി.പി.എമ്മിന്റെ നീരസം കൂട്ടുന്നത്. ഐ.എൻ.എൽ വിഷയം ചർച്ച ചെയ്യാൻ ഇടതുമുന്നണി യോഗം വിളിക്കാനൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല.
പിളർന്ന് പോയ ഇരുവിഭാഗങ്ങളും പരസ്പരം ആരോപണ-പ്രത്യാരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. മുസ്ലിംലീഗിന്റെ ആശീർവാദത്തോടെയാണ് നീക്കമെന്ന് ഇരുവിഭാഗവും പരസ്പരം ആരോപിച്ചു. ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാരിന് പരോക്ഷവിമർശനമെന്ന നിലയിൽ ജനറൽസെക്രട്ടറി കാസിം ഇരിക്കൂറിന്റേതായി വന്ന പ്രസ്താവന ലീഗിന്റെ അറിവോടെയാണെന്നാണ് വഹാബ് പക്ഷത്തിന്റെ വിമർശനം. എന്നാൽ വഹാബിന്റെ നീക്കങ്ങൾ ലീഗിന്റെ അറിവോടെയെന്ന് മറുപക്ഷവും കുറ്റപ്പെടുത്തി.
ഐ.എൻ.എൽ തമ്മിലടി: നേതാക്കൾക്കും അണികൾക്കുമെതിരെ കേസ്,
മന്ത്രിയെ ഒഴിവാക്കി
കൊച്ചി: വാരാന്ത്യ ലോക്ക്ഡൗൺ നിലനിൽക്കെ കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് എറണാകുളം കൊളമ്പോ ജംഗ്ഷനിലെ സ്വകാര്യ ഹോട്ടലിൽ യോഗം ചേരുകയും ചേരി തിരിഞ്ഞ് തമ്മിൽതല്ലുകയും ചെയ്ത സംഭവത്തിൽ ഐ.എൻ.എൽ സംസ്ഥാന, ജില്ലാ ഭാരവാഹികൾക്കും അണികൾക്കുമെതിരെ പകർച്ച വ്യാധി തടയൽ നിയമപ്രകാരം എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുത്തു. അതേസമയം, യോഗത്തിൽ പങ്കെടുത്ത മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ കേസെടുത്തിട്ടില്ല.
ഹോട്ടലിന് മുന്നിൽ അടിപിടി കൂടിയതിന് കഴിഞ്ഞ ദിവസം 25 പേർക്കെതിരെ കേസെടുത്തിരുന്നു. ഇതുകൂടാതെയാണ് കൊവിഡ് മാനദണ്ഡം ലംഘിച്ചതിനും കേസെടുത്തത്. ഹോട്ടലിനെതിരെയും കേസ് എടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |