തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പൊതുമേഖല,സഹകരണ മേഖലാ ജീവനക്കാർക്കും ഉള്ള ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി ഒരുവർഷത്തേക്കുകൂടി നിലവിലുള്ള നിലയിൽ തുടരും. വാർഷിക പ്രീമിയം ജീവനക്കാരുടെ നവംബർ മാസത്തെ ശമ്പളത്തിൽ നിന്ന് പിടിക്കും.
10 ലക്ഷം രൂപ നഷ്ടപരിഹാരത്തുകയിലും വാർഷിക പ്രീമിയത്തിലും മറ്റ് വ്യവസ്ഥകളിലും വർദ്ധനയില്ല. ഇതനുസരിച്ച് റിസർവ്വ് ബറ്റാലിയൻ, കമാൻഡോകൾ,കോസ്റ്റൽ സുരക്ഷാവിഭാഗം എന്നിവയിലെ അംഗങ്ങൾക്ക് ഡ്യൂട്ടിക്കിടയിൽ അപകടമുണ്ടായാൽ 20ലക്ഷം രൂപയും മറ്റ് വിഭാഗങ്ങൾക്കും മറ്റ് തരത്തിലുള്ള അപകട മരണങ്ങൾക്കും 10 ലക്ഷം രൂപയും സഹായം കിട്ടാൻ വ്യവസ്ഥയുണ്ട്. ആത്മഹത്യ,ലഹരി ഉപയോഗം,നിയമം തെറ്റിച്ചുള്ള അപകട മരണം എന്നിവയ്ക്കും സഹായം ലഭിക്കില്ല. സർക്കാർ ജീവനക്കാർ,പാർട്ട് ടൈം കണ്ടിജൻസി ജീവനക്കർ,അദ്ധ്യാപകർ, എയ്ഡഡ് കോളേജ്,സ്കൂൾ അദ്ധ്യാപക,അനദ്ധ്യാപക ജീവനക്കാർ,പഞ്ചായത്ത്,മുനിസിപ്പാലിറ്റി, പൊതുമേഖല,സഹകരണമേഖല ,സർവ്വകലാശാല എന്നിവിടങ്ങളിലെ ജീവനക്കാർക്ക് 500രൂപയും കെ.എസ്.ആർ.ടി.സി.ജീവനക്കാർക്ക് 600രൂപയും കെ.എസ്.ഇ.ബി.ജീവനക്കാർക്ക് 850രൂപയും റിസർവ്വ് ബറ്റാലിയൻ, കമാൻഡോ,കോസ്റ്റൽ സുരക്ഷാ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് 800രൂപയുമായിരിക്കും വാർഷിക പ്രീമിയം.ശമ്പളം കിട്ടാത്ത ലീവിലോ,സസ്പെൻഷനിലോ ഉള്ളവർ തുക നേരിട്ട് ട്രഷറിയിൽ അടച്ച് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകണം. സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |