
തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങൾ കാരണം വീടുകൾക്കുണ്ടാവുന്ന നാശനഷ്ടങ്ങളിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് സമഗ്ര ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇൻഷ്വറൻസ് വകുപ്പു മുഖേന നടപ്പാക്കും. ദുരന്തങ്ങളിലെ അടിയന്തര രക്ഷാപ്രവർത്തനം, സഹായം, പുനരധിവാസം, പുനർനിർമ്മാണം എന്നിവയ്ക്കായുള്ള ചെലവ് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന സാഹചര്യത്തിലാണ് നാഗാലാൻഡ് മാതൃകയിൽ ഇൻഷ്വറൻസ് ഏർപ്പെടുത്തുന്നത്.
പാരാമെട്രിക് ഇൻഷ്വറൻസ്, ഇൻഡെംനിറ്റി ഇൻഷ്വറൻസ് (ബി.പി.എൽ കുടുംബങ്ങൾക്ക് മാത്രം) എന്നിങ്ങനെ രണ്ട് തരത്തിലാണ് ഇൻഷ്വറൻസ്. നിർണ്ണയിക്കപ്പെട്ട തോതിനേക്കാൾ ഉയർന്ന ദുരന്ത പ്രതിഭാസങ്ങൾ (മഴ, വെള്ളപ്പൊക്കം, കാറ്റ്) ഉണ്ടായാൽ സംസ്ഥാനത്തിന് ഉടൻ നഷ്ടപരിഹാരം ലഭിക്കുന്നതാണ് പാരാമെടിക് ഇൻഷ്വറൻസ്. ഓരോ വീടിനുമുണ്ടാകുന്ന നാശനഷ്ടങ്ങൾ പ്രത്യേകമായി വിലയിരുത്തേണ്ടതില്ല. ദുരിതാശ്വാസ-പുനരധിവാസത്തിനായി പണം ആദ്യം സർക്കാരിന് ലഭിക്കും. സംസ്ഥാനം ഒരു ദശാബ്ദമായി പ്രകൃതി ദുരിതാശ്വാസത്തിനു മുടക്കിയ ആകെത്തുകയുടെ ശരാശരിയായിരിക്കും കവറേജ്. 5 വർഷത്തേക്കാണ് കാലാവധി. മൊത്തം കവറേജിന്റെ 3 - 8%ആണ് പ്രീമിയം. (ഉദാ: ₹500 കോടി കവറേജിന് ₹15-40 കോടി പ്രതിവർഷം).
നിർണ്ണയിക്കപ്പെട്ട തോതിനേക്കാൾ ഉയർന്ന ദൂരന്ത പ്രതിഭാസങ്ങൾ (മഴ, വെള്ളപ്പൊക്കം, കാറ്റ്) ഉണ്ടായാൽ ആ പ്രദേശത്തെ ബി.പി.എൽ കുടുംബങ്ങളിലെ വീട്ടുടമയ്ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതാണ് ഇൻഡെംനിറ്റി ഇൻഷ്വറൻസ്. വീടിന്റെ നിലവിലെ അവസ്ഥ (തറ വിസ്തീർണ്ണം, നിർമ്മാണ രീതി, കാലപ്പഴക്കം മതിപ്പ് വില, തുടങ്ങിയവ), ഗൃഹോപകരണങ്ങൾ, കുടുംബാംഗങ്ങളുടെ എണ്ണം തുടങ്ങിയവ കമ്പനി പരിശോധിക്കും. വീടിനും ഗൃഹോപകരണങ്ങൾക്കുമുണ്ടാകുന്ന നാശ നഷ്ടങ്ങൾ, അറ്റകുറ്റപ്പണി പൂർത്തിയാകും വരെ വാടക എന്നിവയ്ക്കടക്കം പരിരക്ഷ. 10 ലക്ഷം രൂപ വരെയാണ് ഒരു വീടിന് പരിരക്ഷ. ദുരന്ത ഇൻഷ്വറൻസ് കമ്പനി സർവേയും സർക്കാർ സ്ഥിരീകരണവും (ഫോട്ടോ, ജിയോ-ടാഗിംഗ്) നടത്തിയ ശേഷം നേരിട്ട് വീടുടമയ്ക്ക് നഷ്ടപരിഹാര തുക ലഭിക്കും. വീടൊന്നിന് 250രൂപയാണ് പ്രീമിയം. 32.3 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് മൊത്തം ₹80.75 കോടിയാവും. ബിപിഎൽ കുടുംബങ്ങളും മറ്റ് ദുർബല വിഭാഗങ്ങളുമാണ് ഗുണഭോക്താക്കൾ.
ചെലവ് ഇങ്ങനെ:
പാരാമെട്രിക് മോഡൽ: 15- 40 കോടി
ഇൻഡെംനിറ്റി മോഡൽ: 80.75 കോടി
ആകെ വാർഷിക ചെലവ്: 120.75 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |