തിരുവനന്തപുരം: ഇസ്രയേലിൽ മുങ്ങിയ കർഷകൻ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെ ഇന്നലെയും കണ്ടെത്താനായില്ല. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ഇസ്രയേൽ പൊലീസ് സൈബർ വിഭാഗത്തിന്റെ അന്വേഷണം കാര്യമായി മുന്നോട്ട് നീങ്ങിയിട്ടില്ല. ഇയാൾ കരുതിക്കൂട്ടി മുങ്ങിയതാണോ എന്ന സംശയം ബലപ്പെട്ടു. അതിനിടെ, കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിൽ ഇസ്രയേലിൽ ആധുനിക കൃഷി രീതി പഠിക്കാൻ പോയ മറ്റുള്ള കർഷകർ ഇന്നലെ മടങ്ങിയെത്തി.
മെയ് 7വരെയാണ് ബിജുവിന് വിസ കാലാവധിയുള്ളത്. യാത്ര തുടങ്ങിയതുമുതൽ ബിജു ആരോടും സഹകരിക്കാതെ ഒതുങ്ങി നടക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന കർഷകർ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഹെർസ്‌ലിയയിലെ ഹോട്ടലിൽനിന്ന് ഭക്ഷണം തയ്യാറാക്കിയിരുന്ന മറ്റൊരു ഹോട്ടലിലേക്ക് പോകാൻ ഇറങ്ങിയെങ്കിലും ഇയാൾ കൂടെ ഉണ്ടായിരുന്നില്ലെന്ന് സംഘത്തിലുണ്ടായിരുന്ന ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി സുജിത് 'കേരളകൗമുദി'യോട് പറഞ്ഞു. രാത്രി ഭക്ഷണം ചിലർ ഒഴിവാക്കിയിരുന്നതിനാൽ സംശയം തോന്നിയില്ല. ഭക്ഷണശേഷം തിരികെ എത്തുമ്പോൾ ബിജുവിനെ കാണാനില്ലായിരുന്നു. ഇയാളുടെ ഒരു ബാഗും ഉണ്ടായിരുന്നില്ല. വസ്ത്രങ്ങൾ അടങ്ങുന്ന മറ്റൊരു ബാഗ് ഉണ്ടായിരുന്നു. അടുത്തദിവസം എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാണാതായതോടെ പരാതി നൽകി.
യാത്ര തുടങ്ങും മുൻപ് 50,000 രൂപ ബിജു ഇസ്രയേൽ കറൻസിയാക്കി മാറ്റി കൈയിൽ സൂക്ഷിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. ഇസ്രയേലിൽ തുടരാൻ നേരത്തെ പ്ലാൻ ചെയ്‌തിരുന്നതിന്റെ ഭാഗമാണോ ഇതെന്ന് സംശയമുണ്ട്. ഇയാളുടെ ചില സുഹൃത്തുക്കളും ബന്ധുക്കളും ഇസ്രയേലിൽ ഉണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |