മലപ്പുറം: ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണത്തിന്റെ (എസ്.എസ്.എൽ.വി) രണ്ടാം ദൗത്യം ഐ.എസ്.ആർ.ഒ വിജയകരമായി പൂർത്തിയാക്കിയപ്പോൾ അഭിമാനത്തിന്റെ റോക്കറ്റിലേറി മലപ്പുറം ചേരിയം ഹൈസ്കൂളിലെ 10 മിടുക്കികളും. വിക്ഷേപിച്ച മൂന്ന് ഉപഗ്രഹങ്ങളിൽ ഒന്നായ ആസാദി സാറ്റ് രാജ്യത്തെ 75 സ്‌കൂളുകളിലെ 750 പെൺകുട്ടികളുടെ പങ്കാളിത്തത്തോടെ നിർമ്മിച്ചതാണ്. ഇതിൽ കേരളത്തിൽ നിന്നുൾപ്പെട്ട ഏക സർക്കാർ സ്കൂളാണ് മങ്കട ചേരിയം ഗവ. ഹൈസ്‌കൂൾ.
ചെന്നൈ ആസ്ഥാനമായ ബഹിരാകാശ ഗവേഷണ സ്ഥാപനം സ്‌പേസ് കിഡ്സ് ഇന്ത്യയാണ് കുഞ്ഞൻ ഉപഗ്രഹമായ ആസാദി സാറ്റിന് പിന്നിൽ. സാങ്കേതിക വിദ്യാഭ്യാസ മേഖലകളിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ചാണ് ആസാദി സാറ്റ് പദ്ധതി ആവിഷ്‌കരിച്ചത്. ബഹിരാകാശത്തിലെ താപനില നിയന്ത്രണം, അന്തരീക്ഷത്തിന്റെ ഘടന എന്നിവ മനസ്സിലാക്കുന്ന തരത്തിലുള്ള ചിപ്പ് പ്രോഗ്രാമിംഗ് ചെയ്തുകൊടുക്കാനാണ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്. ഇതിനായി അർഡിനോ എന്ന സോഫ്റ്റ്‌വെയറും ചിപ്പും സ്കൂളുകൾക്ക് അയച്ചുകൊടുത്തു.
ശാസ്ത്രത്തിൽ അഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനായുള്ള നൂതന ആശയങ്ങൾക്കായി ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോഴാണ് സ്‌പേസ് കിഡ്സിന്റെ പദ്ധതി ചേരിയം ഗവ. ഹൈസ്‌കൂളിലെ പ്രധാനാദ്ധ്യാപകനായ പി.അൻവർ ബഷീറിന്റെ ശ്രദ്ധയിൽപ്പെട്ടത്. രജിസ്റ്റർ ചെയ്തതോടെ ഫെബ്രുവരിയിൽ സ്പേസ് കിഡ്സ് അധികൃതർ ഗൂഗിൾ മീറ്റിൽ സ്കൂളുമായി ബന്ധപ്പെട്ടു. ഇവരുടെ നിർദ്ദേശപ്രകാരം ശാസ്ത്രകുതുകികളായ10 കുട്ടികളെ തിരഞ്ഞെടുത്തു. പ്രവർത്തന മേൽനോട്ടത്തിന് ഫിസിക്സ് അദ്ധ്യാപിക നമിത പ്രകാശിനെ ചുമതലപ്പെടുത്തി. മാർച്ച് 10ന് ചിപ്പ് കൊറിയറായി ലഭിച്ചു. ഉച്ചസമയത്തെ ഇടവേളകളിൽ ലാപ്‌ടോപ്പിലായിരുന്നു പഠനം. ചിപ്പ് പ്രോഗ്രാമിംഗ് പൂർത്തിയാക്കി 17ന് തിരിച്ചയച്ചു. നല്ല സ്പീഡുള്ള വൈഫൈയും അപ്ഡേറ്റഡ് വിൻഡോസ് സോഫ്റ്റുവെയറും ഇല്ലാതിരുന്നത് തുടക്കത്തിൽ തടസമായി. ചിപ്പ് പ്രോഗ്രാമിംഗിൽ എറർ കാണിക്കുമ്പോൾ സ്ക്രീൻഷോട്ടെടുത്ത് സ്പേസ് കിഡ്സ് അധികൃതർക്ക് കൈമാറിയാണ് കാര്യങ്ങൾ പഠിച്ചതെന്ന് അദ്ധ്യാപിക നമിത പറഞ്ഞു. ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാർത്ഥിനികളായ പി.ഹന, കെ.അർഷ, കെ.നുസ്‌ല, സി.പി.അൻഷ, കെ.നിഹ, കെ.ഫഹ്മിയ, എ.നിത, സി.നജ ഫാത്തിമ, കെ.നിഹ, കെ.ദിയ ഫാത്തിമ എന്നിവരാണ് ചരിത്രദൗത്യത്തിൽ പങ്കാളികളായ വിദ്യാർത്ഥികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |