തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2020ലെ ജെ.സി. ഡാനിയേൽ പുരസ്‌കാരത്തിന് പ്രശസ്ത പിന്നണി ഗായകൻ പി.ജയചന്ദ്രൻ അർഹനായി. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം.
23ന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമർപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചെയർമാനും, നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ, നടി സീമ, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
അരനൂറ്റാണ്ടിലേറെയായി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നിറഞ്ഞുനിൽക്കുന്ന പി.ജയചന്ദ്രൻ മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചെന്ന് ജൂറി അഭിപ്രായപ്പെട്ടു.
1965ൽ 'കുഞ്ഞാലി മരയ്ക്കാർ' എന്ന ചിത്രത്തിൽ പി. ഭാസ്‌കരന്റെ രചനയായ 'ഒരു മുല്ലപ്പൂമാലയുമായ്' എന്ന ഗാനം ചിദംബരനാഥിന്റെ സംഗീതത്തിൽ പാടിക്കൊണ്ട് പിന്നണി ഗാനരംഗത്ത് ജയചന്ദ്രൻ പ്രവേശിച്ചത്. വിവിധ ഭാഷകളിലായി പതിനായിരത്തിൽപ്പരം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1985ൽ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം നേടി. സംസ്ഥാന പുരസ്‌കാരം അഞ്ചുതവണ നേടിയിട്ടുണ്ട്.
1992ലാണ് ജെ.സി. ഡാനിയേൽ പുരസ്കാരം ഏർപ്പെടുത്തിയത്. 2019ൽ ഹരിഹരനായിരുന്നു ജേതാവ്. ഒരു ലക്ഷം രൂപയായിരുന്ന സമ്മാനത്തുക 2016ലാണ് അഞ്ചു ലക്ഷമായി ഉയർത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |