കൊല്ലം: ഛത്തീസ്ഗഡിലെ കോർബാ ജില്ലയിൽ നക്‌സലൈറ്റ് ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങവേ മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ച ധീരജവാൻ സി.ആർ.പി.എഎഫ് കമാൻഡോ ആർ.സൂരജിന് ജന്മനാടിന്റെ യാത്രാമൊഴി. സൂരജിന്റെ ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് വീട്ടുവളപ്പിൽ സംസ്കരിച്ചു.
ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരം പള്ളിപ്പുറം സി.ആർ.പി.എഫ് ഗ്രൂപ്പ് കമാൻഡന്റിന്റെ നേതൃത്വത്തിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം രാവിലെ വിലാപയാത്രയോടെ പതാരം ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്‌കൂളിലെത്തിച്ച് പൊതുദർശനത്തിന് വച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, മുൻ എം.പി കെ.സോമപ്രസാദ്, സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, നാട്ടുകാർ എന്നിവർ ആദരാഞ്ജലികളർപ്പിച്ചു. 10.30 ഓടെ മൃതദേഹം വീട്ടിലെത്തിച്ചു.
സൂരജിന്റെ ചേതനയറ്റ ശരീരം കണ്ട അമ്മ മണിയുടെ നിലവിളിക്കൊപ്പം നാടൊന്നാകെ വിതുമ്പി. സഹോദരങ്ങളായ സൗരജിനെയും നീരജിനെയും ആശ്വാസിപ്പിക്കാനും ബന്ധുക്കൾ ഏറെ പ്രയാസപ്പെട്ടു. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി ജെ.ചിഞ്ചുറാണിയും ജില്ലാ ഭരണകൂടത്തിന് വേണ്ടി എ.ഡി.എം ആർ.ബീനാറാണിയും ആദരാഞ്ജലിയർപ്പിച്ചു. സി.ആർ.പി.എഫ് ജവാന്മാരുടെ ഗാർഡ് ഒഫ് ഓണറിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. പ്രദേശവാസികളും സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകരുമടക്കം വൻ ജനാവലി അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയിരുന്നു.
സ്വപ്നങ്ങൾ
ഏറെ ബാക്കി
ഒരു പിടി സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് കമാൻഡോ ആർ.സൂരജ് യാത്രയായത്. അനുജന്മാരെ പഠിപ്പിക്കണം. നല്ല ജോലിയിലെത്തിക്കണം. കടങ്ങൾ തീർക്കണം. വീട് വയ്ക്കണം. രാജ്യത്തിന് കാവൽ നിൽക്കുന്നതിനിടയിൽ സൂരജ് ഇങ്ങനെ ഒത്തിരി സ്വപ്നങ്ങൾ കണ്ടിരുന്നു.
അഞ്ചു വർഷം മുമ്പാണ് സൂരജ് സേനയിൽ പ്രവേശിച്ചത്. കുട്ടിക്കാലം മുതൽ അച്ഛനെപ്പോലെ പട്ടാളക്കാരനാകണമെന്നായിരുന്നു ആഗ്രഹം. കഠിനമായി അദ്ധ്വാനിച്ച് സൂരജ് ആ സ്വപ്നം സഫലമാക്കി. രണ്ടു മാസം മുമ്പാണ് ഒടുവിൽ നാട്ടിൽ വന്ന് പോയത്. കൂട്ടുകാർ വിളിച്ചപ്പോൾ ഓണത്തിനെത്തുമെന്ന് അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |