കണ്ണൂർ: മുസ്ലിം ലീഗിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള എൽ.ഡി.എഫ് കൺവീനർ ഇ. പി. ജയരാജന്റെ പ്രസ്താവന അദ്ദേഹം തന്നെ ഇന്നലെ വാർത്താസമ്മേളനത്തിൽ വിഴുങ്ങി. ലീഗിനെ ആരും ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളെ മുന്നണിയുടെ ഭാഗമാക്കുകയാണ് വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കണ്ണൂർ പ്രസ് ക്ളബിൽ പറഞ്ഞു.
മുന്നണി വിപുലീകരണത്തെക്കുറിച്ച് ഇടതുമുന്നണി ചർച്ച നടത്തിയിട്ടില്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഇ.പി. ജയരാജന്റെ പ്രതികരണം. 'കാനം രാജേന്ദ്രന് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. ഇടതുമുന്നണിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന പാർട്ടിയാണ് സി.പി.ഐ' എന്നും ജയരാജൻ കൂട്ടിച്ചേർത്തു. അതിനു ഒരു മണിക്കൂർമുമ്പ് ലീഗിനെ മുന്നണിയിലേക്കു ക്ഷണിച്ച നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് തളിപ്പറമ്പിലും ജയരാജൻ പറഞ്ഞിരുന്നു!
ആർ.എസ്.പിയും മറ്റും ദേശീയതലത്തിൽ ഇടതുപക്ഷത്തിനൊപ്പമാണ്. ഇവിടെ ഒറ്റപ്പെട്ട ചില വ്യക്തികൾ യു.ഡി.എഫിനൊപ്പം നിന്ന് ദുർബലമായെന്നും ജയരാജൻ പരഞ്ഞു. ലീഗ് മതേതര പാർട്ടിയാണോയെന്ന കാര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല. എന്നാൽ, എൽ.ഡി.എഫിന്റെ അടിത്തറ വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇടതുമുന്നണിയുടെ ശരിയായ നയങ്ങളിൽ ആകൃഷ്ടരായാണ് പലരും വരുന്നത്. ഇനിയും മുന്നണി വികസിപ്പിക്കുകയാണ് ലക്ഷ്യം- ജയരാജൻ വ്യക്തമാക്കി.
ഇന്നലെ തളിപ്പറമ്പിൽ പറഞ്ഞത്:
സമയം രാവിലെ 11.30
''പി.കെ. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിലെ കിംഗ് മേക്കർ ആണ്. ലീഗിനെ ക്ഷണിച്ച നിലപാടിൽ ഉറച്ചുനിൽക്കുന്നു. ലീഗ് ഇല്ലെങ്കിൽ ഒരു സീറ്റിലും ജയിക്കാനാവില്ല എന്ന ഭയമാണ് കോൺഗ്രസിന്. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പുറത്താക്കാൻ രാഷ്ട്രീയ അടവുനയം സ്വീകരിക്കും.''
12.30 ന് കണ്ണൂരിൽ
" മുസ്ലിം ലീഗിനെ മുന്നണിയിലേക്കു കൊണ്ടുവരേണ്ട സാഹചര്യം ഇപ്പോഴില്ല, ലീഗ് മതേതര പാർട്ടിയാണോ എന്ന കാര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല."
പി. ജയരാജൻ അങ്ങനെ പറഞ്ഞിട്ടില്ല
പി. ശശി തെറ്റുകൾ ആവർത്തിക്കുമെന്ന് സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ പി. ജയരാജൻ പറഞ്ഞിട്ടില്ല. ഞാനായിരുന്നു യോഗത്തിലെ അദ്ധ്യക്ഷൻ. ജയരാജൻ തന്നെ അത് നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ നായനാർ മന്ത്രിസഭയിൽ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ച അനുഭവപരിചയമുള്ളയാളാണ് പി. ശശി. തെറ്റുകൾ മനുഷ്യസഹജമാണ്. അതു തിരുത്തി മുന്നോട്ടു പോവുകയാണ് വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |