തിരുവനന്തപുരം: കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്കിന്റെ ഉടമയായ തോമസ് ബിജു ചീരംവേലിനെ തേടിയെത്തിയത് ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ദേശീയ തലത്തിലെ മൂന്നാം റാങ്ക്.
ഇതിന്റെ പ്രിലിമിനറി പരീക്ഷയായ ജെ.ഇ.ഇ മെയിനിൽ ദേശീയ തലത്തിൽ പതിനേഴാം റാങ്കും സംസ്ഥാനത്ത് ഒന്നാം സ്ഥാനവും നേടിയിരുന്നു. രാജ്യത്തെ ഐ.ഐ.ടികളിലെ പ്രവേശനം അഡ്വാൻസ്ഡ് പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തിലാണ്. കമ്പ്യൂട്ടർ സയൻസിന് ബോംബെ ഐ.ഐ.ടിയിൽ ചേരാനാണ് തിരുവനന്തപുരം സ്വദേശിയായ തോമസ് ബിജുവിന്റെ തീരുമാനം. 360ൽ 300 മാർക്കാണ് തോമസ് ബിജു നേടിയത്.
അഡ്വാൻസ്ഡ് പരീക്ഷയിൽ ബോംബെ സോണിൽ നിന്നുള്ള ആർ.കെ ശിഷിറിനാണ് ഒന്നാം റാങ്ക്. 314 മാർക്കാണ് ശിഷിർ നേടിയത്. പൊലു ലക്ഷ്മി സായി ലോഹിത് റെഡ്ഢിക്കാണ് രണ്ടാം റാങ്ക്. ഡൽഹി സോണിൽ നിന്നുള്ള തനിഷ്ക കബ്രയാണ് പെൺകുട്ടികളിൽ ഒന്നാമത്. 277 മാർക്ക് നേടിയ കബ്ര ഓൾ ഇന്ത്യ റാങ്കിംഗിൽ 16-ാം സ്ഥാനം നേടി.ഐ.ഐ.ടി പ്രവേശനത്തിനായുള്ള നടപടികൾ ഇന്ന് മുതൽ തുടങ്ങും.
തോമസ് ബിജു പാലാ ബ്രില്യന്റിലാണ് പരിശീലനം നേടിയത്. ദിവസവും ഓരോ വിഷയത്തിൽ നിന്ന് 50 ചോദ്യങ്ങൾക്ക് വീതം ഉത്തരമെഴുതിയായിരുന്നു പഠനം. സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് അകലം പാലിച്ച തോമസ് ബിജു, പഠന ആവശ്യങ്ങൾക്ക് മാത്രം വാട്സ് ആപ്പ് ഉപയോഗിച്ചിരുന്നു.
തിരുമല വിശ്വപ്രകാശ് സെൻട്രൽ സ്‌കൂളിൽ നിന്നും പ്ളസ്ടു 99.4 ശതമാനം മാർക്കോടെ വിജയിച്ചു.
വി.എസ്.എസ്.സിയിൽ എൻജിനിയറായ കേശവദാസപുരം കാക്കനാട് ലെയിൻ 'കാവ്യാഞ്ജലി' യിൽ ബിജു സി. തോമസും ഗവ.വനിതാ കോളേജിലെ ഇംഗ്ളീഷ് വിഭാഗം അസിസ്‌റ്റന്റ് പ്രാെഫ. റീനി രാജനുമാണ് മാതാപിതാക്കൾ. സഹോദരൻ പോൾ ബിജു വിശ്വപ്രകാശ് സെൻട്രൽ സ്‌കൂളിൽ പ്ളസ് വൺ വിദ്യാർത്ഥി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |