കൊച്ചി: കോൺഗ്രസ് നേതാക്കൾ പരസ്യമായി മാപ്പു പറയണമെന്നതുൾപ്പെടെ നടൻ ജോജു ജോർജ് വ്യവസ്ഥകൾ വച്ചതോടെ ഒത്തുതീർപ്പ് ശ്രമം പാളി. ഒത്തുതീർപ്പിനില്ലെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും വ്യക്തമാക്കിയതോടെ നിയമനടപടികൾ ശക്തമാകും.
വൈറ്റിലയിൽ വഴിതടയൽ സമരത്തിനിടെ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ ഒത്തുതീർപ്പിന് രണ്ടു ദിവസമായി ശ്രമം നടന്നിരുന്നു. മുൻ മേയർ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത സാഹചര്യത്തിലായിരുന്നു ഇത്..തനിക്കെതിരെ വ്യക്തിപരമായി നേതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ പരസ്യമായി പിൻവലിച്ച് മാപ്പുപറയണമെന്നാണ് ജോജുവിന്റെ പ്രധാന ആവശ്യം. സ്ത്രീകൾക്കെതിരെ ജോജു അസഭ്യം പറഞ്ഞതായാണ് ആരോപണം. പൊതുസമൂഹത്തിന് മുന്നിൽ ഗുരുതരമായ ആരോപണങ്ങൾ നിലവിലുള്ളതിനാൽ മാപ്പു പറയണമെന്നാണ് നിലപാടെന്ന് ജോജുവിന്റെ അഭിഭാഷകൻ രഞ്ജിത്ത് മാരാർ പറഞ്ഞു.
ഒത്തുതീർപ്പിൽ നിന്ന് പിന്മാറിയെന്നും, നിയമനടപടി തുടരുമെന്നും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സമരസ്ഥലത്ത് തെറ്റിദ്ധാരണ പരത്തിയത് ജോജുവാണ്. ആംബുലൻസിലും ഓട്ടോയിലും രോഗിയുണ്ടെന്നാണ് ജോജു പറഞ്ഞത്. അങ്ങനെയാരെയും അവിടെ കണ്ടില്ല. . പണിയെടുത്ത് വൻ പ്രതിഫലം ജോജു വാങ്ങുന്നുണ്ട്. 150 രൂപയ്ക്ക് പെട്രോളടിക്കാൻ ജോജുവിന് കഴിയും. സാധാരണക്കാർക്ക് കഴിയില്ല. ജോജുവിനെ മഹത്വവത്കരിക്കുന്നത് ശരിയല്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.ജോജുവിന്റെ കാർ തകർത്ത കേസിൽ വൈറ്റില സ്വദേശി ജോസഫിനെ അറസ്റ്റുചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |