കോട്ടയം: ബി.ജെ.പിയുടെ മാത്രമല്ല, ഇടതു മുന്നണിയുടെ വോട്ടുകൾ മറിഞ്ഞതും പാലായിൽ കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയുടെ തോൽവിക്കു കാരണമായെന്ന പ്രചാരണം ശക്തം.
താഴെത്തട്ടിലുള്ള സി.പി.എം പ്രവർത്തകരുമായി ഇഴയടുപ്പമുണ്ടാക്കാൻ കഴിയാത്തതിനാൽ ജോസിന് വോട്ടു ലഭിച്ചില്ലെന്ന കേരള കോൺഗ്രസ് നേതാവ് തോമസ്ചാഴികാടൻ എം.പിയുടെ പ്രതികരണത്തോടെയാണിത്. 40 വർഷമായി പാലായിൽ ഇടതു മുന്നണിയുടേത് കെ.എം.മാണി വിരുദ്ധ വോട്ടുകളായിരുന്നു. തുടർച്ചയായ അഞ്ചു തിരഞ്ഞെടുപ്പുകളിൽ മാണി സി. കാപ്പനു വേണ്ടി പ്രവർത്തിച്ചവർ മാണിയുടെ മരണശേഷം ജോസ് വിരുദ്ധ വോട്ടിലേക്കു മാറിയതാണ് കാപ്പന്റെ ജയത്തിനു പിന്നിലെന്നാണ് വിലയിരുത്തൽ. നേതാക്കൾ ഉണ്ടാക്കിയ ധാരണ താഴേത്തട്ടിലെ അണികൾ ഉൾക്കൊണ്ടില്ല. ഈ അകൽച്ച വളർത്തി ജോസിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നിരന്തരം വ്യക്തി ഹത്യ നടത്തിയ കാപ്പന്റെ തന്ത്രം വിജയിച്ചു. 15000 വോട്ടിന് ജയിക്കുമെന്ന് പ്രചാരണത്തിന്റെ തുടക്കം മുതൽ കാപ്പൻ ആവർത്തിച്ചത് വിജയതന്ത്രമായും മാറി.
ബി.ജെ.പിക്ക് 14000 വോട്ടു കുറഞ്ഞത് കാപ്പന് വോട്ടു മറിച്ചതു കൊണ്ടാണെന്ന് ജോസും ഇടതു മുന്നണിയും ആരോപിക്കുമ്പോൾ, ബി.ജെ.പി ശക്തികേന്ദ്രമായ മുത്തോലി പഞ്ചായത്തിൽ മാത്രമാണ് ജോസ് 263 വോട്ടിന്റെ ലീഡ് പിടിച്ചത്. ഇടതു മുന്നണി ഭരിക്കുന്ന പഞ്ചായത്തുകളിലും പാലാ നഗരസഭയിലും ജോസ് പിന്നിലായി.
'മുത്തോലി ഒഴികെയുള്ള പഞ്ചായത്തുകളിൽ ജോസ് കെ. മാണിക്ക് ലീഡ് നേടാനാകാത്തത് സി.പി.എമ്മും കേരളകോൺഗ്രസും പരിശോധിക്കണം.'
-തോമസ് ചാഴികാടൻ എം.പി
'എൽ.ഡി.എഫ് ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത് .സി.പി.എം വോട്ടു മറിഞ്ഞുവെന്ന് ജോസ് കെ. മാണി ഇതുവരെ പറഞ്ഞിട്ടില്ല.'
-എ.വി.റസൽ
സി.പി.എം ജില്ലാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |