വല്ലാത്ത ഷോക്കായിരുന്നു എം.സി.ജോസഫൈൻ സഖാവിന്റെ മരണവാർത്ത. മാതൃതുല്യമായ സ്നേഹമാണ് സഖാവ് നൽകിയത്. പ്രിയപ്പെട്ട അമ്മയ്ക്ക് പ്രണാമം എന്ന് എഫ്.ബിയിൽ ഞാൻ കുറിപ്പിട്ടത് മനസിന്റെ അടിത്തട്ടിൽ നിന്നുയർന്നുവന്ന വാക്കുകൾ കൊണ്ടാണ്. സഖാവ് വനിതാ കമ്മിഷൻ അദ്ധ്യക്ഷയായിരിക്കെ ഒപ്പം പ്രവർത്തിച്ച നാലു വർഷങ്ങൾ അവരെ അടുത്തറിയാൻ സഹായിച്ചു. നിലപാടുകളിൽ വെള്ളം ചേർക്കാത്ത വ്യക്തിത്വം. ഒരമ്മ മക്കളോട് എങ്ങനെ പെരുമാറുമോ അതുപോലെയാണ് സഖാവ് മുന്നിലെത്തുന്ന എല്ലാവരെയും കണ്ടിരുന്നത്.
കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്തു നിന്നും ഇറങ്ങിപ്പോകുന്ന കാഴ്ച ഇന്നും വിങ്ങലായി മനസിലുണ്ട്. അതല്ലായിരുന്നു സഖാവ് അർഹിച്ചിരുന്നത്. അനീതി നേരിടുന്ന സ്ത്രീകൾ നീതിക്കു വേണ്ടി പോരാടിയില്ലെങ്കിൽ അവരോട് കർശനമായ ഭാഷയിൽ തന്നെ സംസാരിക്കുമായിരുന്നു. വിവാദമായ സംഭവത്തിലും അതാണ് ഉണ്ടായത്. ഒരിക്കലും തന്റെ നിലപാട് തെറ്റായിരുന്നുവെന്ന് സഖാവ് പറഞ്ഞിട്ടില്ല. ഞാൻ എന്താണ് ചെയ്തത് എന്നു മാത്രം ചോദിച്ചിരുന്നു. ആ ചോദ്യം വല്ലാതെ മനസിൽ കൊണ്ടു.
സഖാവിന്റെ മനസിൽ എന്തുണ്ടോ അത് മുഖത്തും വാക്കുകളിലും പ്രതിഫലിക്കും. ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമാണവർ. അടുത്തറിയുന്ന എല്ലാവർക്കും അറിയാം സഖാവ് പാവമാണെന്ന്. അവർക്കൊപ്പമുള്ള ഓരോ യാത്രയും ഓരോ പാഠങ്ങളായിരുന്നു. കുട്ടികളെ കണ്ടാൽ സ്നേഹത്തോടെ ചേർത്തു നിറുത്തും. അവരെ സ്കൂളിൽ വിട്ടില്ലെങ്കിൽ അമ്മമാരോട് കയർക്കും. അവിടെ അപ്പോൾ അവർ ഉള്ള് നിറയെ സ്നേഹമുള്ള അമ്മ മാത്രമാണ്. പാർട്ടിയെ ജീവശ്വാസമായി കൊണ്ടുനടന്ന സഖാവ് ജീവൻ വെടിഞ്ഞതും പാർട്ടി സമ്മേളനത്തിനിടെയായത് അവരുടെ ആത്മാവിനെ സന്തോഷിപ്പിക്കുന്നുണ്ടാകാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |