നിർമ്മാണ ഉദ്ഘാടനം കെ.സി.വേണുഗോപാൽ നിർവഹിച്ചു
തിരുവനന്തപുരം : കേരള രാഷ്ട്രീയത്തിലെ ഒരേയൊരു ലീഡറായ കെ.കരുണാകരന്റെ ഓർമ്മകളുമായി തലസ്ഥാനത്ത് കെ.കരുണാകരൻ സെന്റർ ഉയരുന്നു. നിർമ്മാണ ഉദ്ഘാടനം ഐ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി നിർവഹിച്ചു.
നന്ദാവനം എ.ആർ ക്യാമ്പിന് സമീപം ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച 37സെന്റിൽ ഒരുലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീർണത്തിലാണ് മന്ദിരം നിർമ്മിക്കുന്നത്. 2013 ഡിസംബർ 30ന് എകെ ആന്റണി ശിലാസ്ഥാപനം നിർവഹിച്ചെങ്കിലും നിർമാണം നീണ്ടുപോയി.
കരുണാകരന്റെ പേരിൽ പഠന ഗവേഷണ കേന്ദ്രം, ലീഡർഷിപ്പ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, ചിത്രരചനാ ഇൻസ്റ്റിറ്റ്യൂട്ട്, അന്താരാഷ്ട്ര റഫറൻസ് ലൈബ്രറി, ഓഡിറ്റോറിയം, കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഹെൽപ്പ് ഡെസ്‌ക്ക് തുടങ്ങി നിരവധി സംരംഭങ്ങളാണ് മന്ദിരത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. കരുണാകരന്റെ പേരിലുള്ള സെന്റർ കേരളത്തിലെ കോൺഗ്രസിന് കൂടുതൽ കരുത്താകുമെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു.
കരുണാകരന്റെ അനശ്വരമായ ഓർമകൾ ശാശ്വതമായി നിലനിർത്താനുള്ള സ്മാരകമാണിതെന്ന് അദ്ധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.
18മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്നും ചാരിറ്റി പ്രവർത്തനങ്ങളാണ് ലക്ഷ്യമെന്നും കെ.കരുണാകരൻ ഫൗണ്ടേഷൻ വൈസ് ചെയർമാൻ കെ.മുരളീധരൻ എം.പി പറഞ്ഞു.
കേരളത്തിലും ദേശീയ രാഷ്ട്രീയത്തിലും മികച്ച നേതാവായിരുന്നു കെ കരുണാകരനെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ചൂണ്ടിക്കാട്ടി.
എറണാകുളത്ത് കെ.കരുണാകരന് സ്മാരകം നിർമ്മിക്കാൻ കെ.പി.സി.സി മുൻകൈ എടുക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, കെ.കരുണാകരൻ ഫൗണ്ടേഷൻ ട്രഷറർ പത്മജ വേണുഗോപാൽ, എ.ഐ.സി.സി സെക്രട്ടറിമാരായ വിശ്വനാഥ പെരുമാൾ, ശ്രീനിവാസൻ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എം.പി, ടി.സിദ്ദിഖ് എം.എൽ.എ, അടൂർ പ്രകാശ്.എം.പി, ജെബി മേത്തർ എം.പി, എം.വിൻസെന്റ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി,നേതാക്കളായ തെന്നല ബാലകൃഷ്ണപിള്ള,എൻ.പീതാംബരക്കുറുപ്പ്, ഇബ്രാഹിംകുട്ടി കല്ലാർ, ടി.യു.രാധാകൃഷ്ണൻ, എൻ.ശക്തൻ, ജി.എസ്.ബാബു, മര്യാപുരം ശ്രീകുമാർ, അഡ്വ.ജി.സുബോധൻ, ടി.ശരത്ചന്ദ്രപ്രസാദ്,വി.എസ്.ശിവകുമാർ, തമ്പാനൂർ രവി, അഡ്വ.കെ.പ്രവീൺകുമാർ,ടി.വി.ചന്ദ്രമോഹൻ,കരകുളം കൃഷ്ണപിള്ള,കെ.മോഹൻകുമാർ,നെയ്യാറ്റിൻകര സനൽ,കെ.പി.കുഞ്ഞിക്കണ്ണൻ,ശൂരനാട് രാജശേഖരൻ,ചെറിയാൻ ഫിലിപ്പ്,എ.എം.നസീർ, വർക്കല കഹാർ,ജയന്തൻ,സക്കീർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |