തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ പാർട്ടി പ്രവർത്തകരാകെ മുറിവേറ്റു കിടക്കുമ്പോൾ പരസ്യവിമർശനത്തിൽ കാര്യമില്ലെന്നും കൂട്ടായ ചർച്ചകളിലൂടെ പാർട്ടിക്ക് ഉത്തേജനം നൽകേണ്ട സമയമാണിതെന്നും കെ. മുരളീധരൻ എം.പി പറഞ്ഞു.
പാർട്ടി വീണു കിടക്കുമ്പോൾ പ്രസ്താവനകൾ നടത്തി കൂടുതൽ പ്രതിസന്ധിയിലാക്കുകയല്ല, തിരുത്തലാണുണ്ടാവേണ്ടത്. കോൺഗ്രസിൽ തലമുറമാറ്റമുണ്ടാവണം. പക്ഷേ മുഴുവൻ പേരെയും മാറ്റിയാൽ ഉള്ളതും പോവും. ജംബോ കമ്മിറ്റികൾ പിരിച്ചുവിടണം. അതിനുള്ള നടപടിയുടെ ഭാഗമായാണ് രാഷ്ട്രീയകാര്യസമിതി വിളിച്ചിരിക്കുന്നത്. മുമ്പ് താൻ പലതും പറഞ്ഞപ്പോൾ അതിനെയൊക്കെ വിമർശിച്ചവരാണിപ്പോൾ രംഗത്തുവരുന്നത്. എടുക്കേണ്ട നടപടികൾ വേണ്ട സമയത്ത് സ്വീകരിക്കാത്തത് വീഴ്ചയാണ്. പാർട്ടിയുടെ വെല്ലുവിളി ഏറ്റെടുക്കാൻ പലരും മുമ്പോട്ട് വരുന്നുണ്ടെങ്കിലും നേമം വെല്ലുവിളിയേറ്റെടുക്കാൻ താനേ ഉണ്ടായുള്ളൂ.
ലോട്ടറിയടിച്ചെന്ന് കരുതി
പിണറായി അഹങ്കരിക്കരുത്
ലോട്ടറിയടിച്ചെന്ന് കരുതി പിണറായി വിജയനോ ഇടതുമുന്നണിയോ അഹങ്കരിക്കരുത്. പത്ത് വർഷം പ്രതിപക്ഷത്തിരുന്നാലും കോൺഗ്രസിനൊന്നും സംഭവിക്കില്ല. അങ്ങനെ തകർന്നുപോകുന്ന പാർട്ടിയല്ല കോൺഗ്രസ്. ഇതിലും വലിയ വീഴ്ചകളിൽ നിന്ന് കരകയറിയിട്ടുണ്ട്. നേമത്ത് ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചതും ,കേരളത്തിൽ അക്കൗണ്ട് തുറക്കാനനുവദിക്കാത്തതും കോൺഗ്രസാണ്. ബി.ജെ.പി വാർഡുകളിലാണ് കോൺഗ്രസ് മുന്നേറ്റമുണ്ടായത്. മറ്റ് മുന്നണികളുടെ വോട്ട് നേമത്ത് കുറഞ്ഞപ്പോൾ കോൺഗ്രസിന് കൂടി.
തിരഞ്ഞെടുപ്പിൽ ജനം വിജയിപ്പിക്കുമ്പോൾ വിനയം കാണിക്കേണ്ട മുഖ്യമന്ത്രി പ്രതിപക്ഷത്തെയും മാദ്ധ്യമങ്ങളെയും ചീത്ത വിളിക്കാനാണ് ശ്രമിച്ചത്. അതിന് ശേഷമാണ് ക്രിയാത്മക പിന്തുണ തേടുന്നത്. യു.ഡി.എഫ് വിജയിച്ച മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ട് കുറഞ്ഞതടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രി പറയുന്നു. ബി.ജെ.പി വോട്ട് കുറഞ്ഞയിടങ്ങളിൽ ഇടതുമുന്നണിയാണ് ജയിച്ചതെന്ന് ഓർക്കണം. വട്ടിയൂർക്കാവിൽ യു.ഡി.എഫ് ജയിച്ചിട്ടുള്ള തിരഞ്ഞെടുപ്പിലെ കണക്ക് മുഖ്യമന്ത്രി പരിശോധിക്കണം. ബി.ജെ.പിക്ക് ഒറ്റ സീറ്റും കിട്ടിയില്ലെന്നതിലാണ് തനിക്ക് സന്തോഷം. എൻ.എസ്.എസ് അടക്കമുള്ള സമുദായസംഘടനകൾക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. വിമർശിക്കുന്നവരെയെല്ലാം കല്ലെറിയാനുള്ള സി.പി.എം ശ്രമം നല്ലതിനല്ല. ന്യൂനപക്ഷ ഏകീകരണം ഇടതുമുന്നണിക്കനുകൂലമായെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |