നിവേദനത്തിൽ ഒപ്പിടാതെ തരൂർ
ന്യൂഡൽഹി: കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ഇന്ന് മൂന്നുമണിക്ക് എം.പിമാരുടെ യോഗം വിളിച്ചു. അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള 18 ലോക്‌സഭാ എം.പിമാരും കെ-റെയിൽ കടന്നു പോകേണ്ട മാഹി ഉൾപ്പെടുന്ന പോണ്ടിച്ചേരിയിലെ എം.പിയും ഒപ്പിട്ട നിവേദനം പരിഗണിച്ചാണ് യോഗം വിളിച്ചത്.
സി.പി.എമ്മിന്റെ എ.എം.ആരിഫിനൊപ്പം കോൺഗ്രസ് എം.പി ശശി തരൂരും നിവേദനത്തിൽ ഒപ്പിട്ടില്ല. കേരളത്തിന്റെ വികസനത്തിന് കെ-റെയിൽ അനിവാര്യമാണെന്ന നിലപാട് തരൂർ മുൻപ് വ്യക്തമാക്കിയിരുന്നു.
കെ-റെയിൽ കേരളത്തിന് അനുയോജ്യമല്ലെന്നും സർക്കാരിന്റെ നടപടികൾ ദുരുദ്ദേശ്യപരമാണെന്നും ധരിപ്പിച്ചതായി നിവേദനം നൽകിയശേഷം കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. റെയിൽവേ മന്ത്രാലയം, ധനമന്ത്രാലയം, നീതി ആയോഗ് എന്നിവയുടെയൊന്നും അനുമതിയില്ലാതെ സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാനം നടത്തുന്ന നീക്കങ്ങൾ വൻ അഴിമതി ലക്ഷ്യമിട്ടാണ്. ലക്ഷക്കണക്കിന് കോടി രൂപയുടെ കടബാദ്ധ്യതയിലേക്ക് സംസ്ഥാനത്തെ തള്ളിവിടുന്ന പദ്ധതിക്ക് അനുമതി നൽകരുതെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി, ധനകാര്യ മന്ത്രി, പരിസ്ഥിതി വനം വകുപ്പ് മന്ത്രി എന്നിവർക്കും നിവേദനം നൽകും.
എം.പിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഇ.ടി. മുഹമ്മദ് ബഷീർ, കെ. സുധാകരൻ, എൻ.കെ. പ്രേമചന്ദ്രൻ, കെ. മുരളീധരൻ, വൈദ്യലിംഗം(പോണ്ടിച്ചേരി), എം.കെ. രാഘവൻ, ആന്റോ ആന്റണി, ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, ടി.എൻ.പ്രതാപൻ, പി.വി.അബ്ദുൽ വഹാബ്, വി.കെ.ശ്രീകണ്ഠൻ, ഹൈബി ഈഡൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, രമ്യ ഹരിദാസ്, അബ്ദു സമദ് സമദാനി എന്നിവരാണ് നിവേദനത്തിൽ ഒപ്പിട്ടത്.
പദ്ധതി രേഖയിൽ
വിശദാംശങ്ങളില്ലെന്ന്
കേരളത്തിലെ പ്രളയം, ഭൂകമ്പ സാദ്ധ്യത, ഭൂപ്രകൃതി തുടങ്ങിയ വിവരങ്ങളൊന്നും ഉൾപ്പെടുത്താതെയാണ് സംസ്ഥാന സർക്കാർ കെ-റെയിലിനു വേണ്ടി അനുമതി തേടിയതെന്ന് പദ്ധതിക്കായി പ്രാഥമിക പഠനത്തിന് നേതൃത്വം നൽകിയ അലോക് വർമ്മ. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഡി.എം.ആർ.സി തയ്യാറാക്കിയ പദ്ധതി രേഖയിൽ നിന്നുള്ള വിവരങ്ങൾ കെ-റെയിലിനു വേണ്ടി ഉപയോഗപ്പെടുത്തിയെന്നും ഒരു വാർത്താ ചാനലിനോട് വർമ്മ പറഞ്ഞു.
മണ്ണിട്ട് നികത്തി പാതയുണ്ടാക്കുമ്പോൾ കേരളത്തിന്റെ ഭൂപ്രകൃതിയും പ്രകൃതിക്ഷോഭങ്ങൾക്കുള്ള സാദ്ധ്യതയും നിർണായകമാണ്. അതൊന്നും പദ്ധതി രേഖയിലില്ല. നഗരങ്ങളെ ഒഴിവാക്കി സ്റ്റേഷനുകൾ നിശ്ചയിച്ചതും യാത്രക്കാരുടെ എണ്ണം നിശ്ചയിച്ചതും യുക്തിപൂർവമല്ല. ലിഡാർ സർവെയിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് പദ്ധതി രേഖയ്‌ക്കായി ഉപയോഗിച്ചതെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |