63,940 കോടി പദ്ധതി ചെലവ്
11.53 കിലോമീറ്റർ ടണൽ
88.41കിലോമീറ്റർ ഒാവർബ്രിഡ്ജുകൾ
12.99 കിലോ മീറ്ററിൽ പാലങ്ങൾ
292.73 കിലോമീറ്ററിൽ വേലി
9,314 പൊളിക്കേണ്ട കെട്ടിടങ്ങൾ
2.75 രൂപ കിലോമീറ്റർ നിരക്ക്
18 സർവീസുകൾ പ്രതിദിനം
675 യാത്രക്കാർ ഒരു ട്രെയിനിൽ
480 ട്രക്കുകൾ നിത്യേന റോ-റോ സർവീസിൽ
12 മണിക്കൂർ യാത്ര 3.56 മണിക്കൂറാവും
2025 ൽ സർവീസ് ആരംഭിക്കും
നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കണക്ടിവിറ്റി
കോഴിക്കോട്ട് ഭൂഗർഭ സ്റ്റേഷൻ
തിരുവനന്തപുരം: നഗരങ്ങളിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കുന്നതും ഏറ്റവും സുരക്ഷിതവും സുസ്ഥിരവുമായ സിൽവർലൈൻ യാഥാർത്ഥ്യമാവുന്നതോടെ ടൂറിസം അടക്കം എല്ലാ മേഖലകളിലും സമഗ്ര വികസനമുണ്ടാവുമെന്ന് സെമി-ഹൈസ്പീഡ് റെയിലിന്റെ പദ്ധതിരേഖ. അയൽ സംസ്ഥാനങ്ങളേക്കാൾ റെയിൽ-റോഡ് യാത്രാവേഗം 40 ശതമാനം കുറവുള്ള കേരളത്തിൽ പുതിയ യാത്രാസംസ്കാരമായി സിൽവർ ലൈൻ മാറും. നിലവിലെ 12 മണിക്കൂർ യാത്ര 3.56 മണിക്കൂറിലേക്ക് ചുരുങ്ങും.
18സർവീസുകൾ പ്രതിദിനമുണ്ടാവും. ഒരു ട്രെയിനിൽ 675യാത്രക്കാർ. റോ-റോ സർവീസിൽ നിത്യേന 480 ട്രക്കുകൾ കൊണ്ടുപോകാം. ഇതിന്റെ വേഗം 120 കിലോമീറ്റർ. ഇതിലൂടെ തുടക്കത്തിൽ 237 കോടി വരുമാനമുണ്ടാവും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കണക്ടിവിറ്റിയുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ഭാവിയിൽ കണക്ഷനുണ്ടാവും. സ്വകാര്യ പങ്കാളിത്തത്തോടെ സ്പെഷ്യൽ ട്രെയിനുകളും ടൂറിസ്റ്റ് ട്രെയിനുകളും ഓടിക്കാം.
63,940 കോടിയാണ് ആകെ പദ്ധതി ചെലവ്. 11.53 കിലോമീറ്റർ ടണലും 12.99 കിലോമീറ്ററിൽ പാലങ്ങളും 88.41കിലോമീറ്റർ ഒാവർബ്രിഡ്ജുകളും 292.73കിലോമീറ്ററിൽ വേലിയും നിർമ്മിക്കേണ്ടി വരും. 101.74 കിലോമീറ്ററിൽ മണ്ണിടിക്കണം. ഭൂമിയേറ്റെടുക്കാൻ 11,535.30 കോടി ചെലവുണ്ട്. സ്വകാര്യഭൂമിക്ക് 6,100 കോടി, റെയിൽവേ ഭൂമിക്ക് 975 കോടി, നഷ്ടപരിഹാരമായി 4,460 കോടി, പുനരധിവാസത്തിന് 1,730 കോടി എന്നിങ്ങനെയാണ് ചെലവ്. 9,314 കെട്ടിടങ്ങൾ പൊളിക്കേണ്ടി വരും. ആകെ 10,349 കെട്ടിടങ്ങൾ അലൈൻമെന്റിൽ ഉണ്ടെങ്കിലും പത്ത് ശതമാനം കെട്ടിടങ്ങൾക്ക് സംരക്ഷണഭിത്തി കെട്ടും.
2025ൽ പദ്ധതി ആരംഭിക്കാൻ ലക്ഷ്യമിട്ട് പരിസ്ഥിതി, ദ്രുത സാമൂഹ്യാഘാത പഠനം നടത്തിയിട്ടുണ്ട്. കിലോമീറ്ററിന് 2.75 രൂപയാണ് നിരക്ക്. ടൂറിസ്റ്റ് ട്രെയിനുകൾ, സ്ലീപ്പർ ട്രെയിനുകൾ, റെസ്റ്റോറന്റ് കാർ എന്നിവ ഭാവിയിൽ ഓടിക്കാനാവും.
പദ്ധതി പൂർത്തിയാവുമ്പോൾ സംസ്ഥാന സർക്കാർ 18,150 കോടിയും റെയിൽവേ 6,313 കോടിയും മുടക്കണം. മുടക്കുമുതലിന്റെ 8.49 ശതമാനവും ഓഹരിയുടമകൾക്ക് 13.55 ശതമാനം ലാഭവിഹിതവും ലഭിക്കും.
യാത്രക്കാരുടെ എണ്ണം അടിസ്ഥാനമാക്കി എ, ബി, സി ക്ലാസ് സ്റ്റേഷനുകളുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്റ്റേഷനുകൾ എ ക്ലാസിൽ. ചെങ്ങന്നൂർ, കോട്ടയം, തിരൂർ എന്നിവ ബി ക്ലാസ്. നെടുമ്പാശ്ശേരി വിമാനത്താവള സ്റ്റേഷനാണ് സി ക്ലാസ്. കൊല്ലത്തും കാസർകോട്ടും ഡിപ്പോകളുണ്ട്. കഴക്കൂട്ടം, കൊല്ലം, പഴങ്ങനാട്, മൂരിയാട്, കാസർകോട് എന്നിവടങ്ങളിൽ ട്രക്കുകൾ കയറ്റാനും ഇറക്കാനുമുള്ള റോ-റോ ഡിപ്പോകൾ.
സിൽവർ ലൈനിൽ 3384 ജീവനക്കാരും പുറമെനിന്ന് 1516 ഉദ്യോഗസ്ഥരുമുണ്ടാവും. ജീവനക്കാരുടെ ശരാശരി വാർഷിക ശമ്പളം 8 ലക്ഷം. ഇതിന് 271കോടി ചെലവ്. അറ്റകുറ്റപ്പണിക്ക് കിലോമീറ്ററിന് 1.02 കോടി ചെലവുണ്ടാവും.10 വർഷത്തിന് ശേഷം ഇത് 1.31 കോടിയായി ഉയരും. എല്ലാ അറ്റകുറ്റപ്പണികൾക്കുമായി പ്രതിവർഷം 542 കോടി വേണ്ടിവരും.
പാത ഇങ്ങനെ
# തിരുവനന്തപുരം-കൊല്ലം
കൊച്ചുവേളിയിൽ തുടങ്ങി നിലവിലെ റെയിൽവേ ലൈനിന് സമാന്തരമായി മുരുക്കുംപുഴ വരെ. വലത്തേക്ക് തിരിഞ്ഞ് കൊല്ലം ബൈപ്പാസിൽ. കൊല്ലം റെയിൽവേ സ്റ്റേഷന് 7കി.മി അകലെയാണ് സ്റ്റേഷൻ.
# കൊല്ലം-കോട്ടയം
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് നാലരകിലോമീറ്റർ അകലെയാണ് സ്റ്റേഷൻ. എം.സി റോഡിനടുത്താണിത്. കൊല്ലം-മധുര ദേശീയപാത 744നെയും കൊല്ലം-പുനലൂർ റെയിൽവേ ലൈനിനെയും മുറിച്ചുകടന്നാണ് പാത. കോട്ടയം റെയിൽവേ സ്റ്റേഷന് 4.85കി.മീ തെക്കാണ് സ്റ്റേഷൻ.
# കോട്ടയം-എറണാകുളം
കാക്കനാട് ഇൻഫോപാർക്കിനടുത്തായാണ് സിൽവർലൈൻ സ്റ്റേഷൻ. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് 10കിലോമീറ്റർ അകലെ.
# എറണാകുളം-തൃശൂർ
അങ്കമാലി സ്റ്റേഷൻ വരെ നിലവിലെ റെയിൽപാതയ്ക്ക് സമാന്തരം. കൊച്ചി വിമാനത്താവള സ്റ്റേഷൻ ഇവിടെ. പിന്നീട് ഇടത്തേക്ക് തിരിഞ്ഞ് തൃശൂരിലേക്ക്. നിലവിലെ സ്റ്റേഷന് അര കിലോമീറ്റർ തെക്കായാണ് സ്റ്റേഷൻ.
# തൃശൂർ-കോഴിക്കോട്
നിലവിലെ റെയിൽപാതയ്ക്ക് സമാന്തരമായും ഗുരുവായൂർ പാത മുറിച്ചുകടന്നും തിരൂരിലെത്തും. പിന്നീട് നിലവിലെ പാതയ്ക്ക് സമാന്തരമായി കോഴിക്കോട്ടേക്ക്. കല്ലായി പുഴയ്ക്ക് കുറുകെ കട്ട് ആൻഡ് കവർ സാങ്കേതികവിദ്യയുപയോഗിച്ച് ടണൽ. ഭൂഗർഭ സ്റ്റേഷനാണ് കോഴിക്കോട്ട്.
# കോഴിക്കോട്- കാസർകോട്
നിലവിലെ പാതയ്ക്ക് സമാന്തരമായി കണ്ണൂരിൽ. നിലവിലെ റെയിൽവേ സ്റ്റേഷന് എതിർവശത്ത് വലതുമാറിയാണ് സ്റ്റേഷൻ. നിലവിലെ പാതയ്ക്ക് സമാന്തരമായി കാസർകോട്ടേക്ക്. നിലവിലെ സ്റ്റേഷനടുത്ത് സ്റ്റേഷൻ.
പണം കണ്ടെത്തുന്നത്
റെയിൽവേ ഓഹരി- 2150
റെയിൽവേ ഭൂമി- 975
സംസ്ഥാന ഓഹരി- 3252.56
പൊതുഓഹരി- 4251.71
വിദേശവായ്പ- 33,699.80
(തുക കോടിയിൽ)
യാത്രക്കാരുടെ എണ്ണം
2025ൽ 79930
2030ൽ 94672
2041ൽ 1,32,944
2052ൽ 1,58,946
ടിക്കറ്റ് വരുമാനം
2025ൽ 2276
2032ൽ 4504
2042ൽ 10361
2052ൽ 21827
2061ൽ 42476
2072ൽ 81139
(തുക കോടിയിൽ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |