അമ്പലപ്പുഴ: നിയന്ത്രണംവിട്ട ബൈക്കിൽ നിന്ന് തെറിച്ച് ദേശീയപാതയിൽ വീണ് പരിക്കേറ്റ യുവാവിനെ മന്ത്രി കെ.രാജൻ മുൻകൈയെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പല്ലന തൈവൈപ്പിൽ വീട്ടിൽ ഹസൻകോയയുടെ മകൻ നജീബാണ് (34) അപകടത്തിൽപ്പെട്ടത്. അമ്പലപ്പുഴ കച്ചേരി മുക്കിൽ ഡിവൈഡറിന് തെക്കുഭാഗത്ത് ഇന്നലെ വൈകിട്ട് 3.50നായിരുന്നു അപകടം.
തിരുവനന്തപുരത്തു നിന്ന് തൃശൂരിലേക്കുള്ള യാത്രയിലായിരുന്ന മന്ത്രി. പൈലറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന നെടുമുടി പൊലീസിന്റെ ജീപ്പ് വേഗത കുറച്ചതോടെ പിന്നാലെവന്ന മന്ത്രിയുടെ വാഹനവും നിറുത്തി. റോഡിൽ വീണുകിടക്കുന്ന യുവാവിനെയും നോക്കിനിൽക്കുന്ന നാട്ടുകാരെയും കണ്ട് മന്ത്രി വാഹനത്തിൽ നിന്നിറങ്ങിച്ചെന്നു. മുഖത്തും കൈകാലുകൾക്കും പരിക്കേറ്റ യുവാവിനെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കാൻ എസ്.ഐ ടി.ജെ സാലസിനോടും ഡ്രൈവർ ഉണ്ണിക്കൃഷ്ണനോടും നിർദ്ദേശിച്ചു. തുടർന്ന് പൊലീസ് ജീപ്പിൽ നജീബിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. പൈലറ്റ് വാഹനം ഇല്ലാതെ മന്ത്രി യാത്രതുടർന്നു. പിന്നീട് കലവൂരിൽ നിന്ന് പട്ടണക്കാട് പൊലീസിന്റെ വാഹനം മന്ത്രിക്ക് പൈലറ്റായി. നജീബിനെ അത്യാഹിത വിഭാഗത്തിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വാർഡിലേക്കു മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |