ഇരു പക്ഷവും കോടതിയിൽ നാളെ ചർച്ച
തിരുവനന്തപുരം: കോൺഗ്രസ് അനുകൂല സെക്രട്ടേറിയറ്റ് അസോസിയേഷനിലെ അധികാരത്തർക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങിയതോടെ ഇരുവിഭാഗങ്ങൾക്കും അന്ത്യശാസനം നൽകി കെ.പി.സി.സി നേതൃത്വം.
പാർട്ടി നേതൃത്വം പറയുന്നത് വരെ തൽസ്ഥിതി തുടരാൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഇരുവിഭാഗത്തിന്റെയും പ്രധാനനേതാക്കളെ ഫോണിൽ വിളിച്ച് നിർദ്ദേശിച്ചു. നാളെ തിരുവനന്തപുരത്ത് ഇരുകൂട്ടരുമായും കെ.പി.സി.സി നേതൃത്വം ചർച്ച നടത്തും. അതേസമയം, തിരഞ്ഞെടുപ്പിന് സംരക്ഷണം തേടി എ വിഭാഗവും അവർക്കെതിരെ ഐ വിഭാഗവും ഇന്നലെ മുൻസിഫ് കോടതിയെ സമീപിച്ചു.
ഔദ്യോഗിക നേതൃത്വമായ എ വിഭാഗം ഇന്നലെ സംഘടനാ തിരഞ്ഞെടുപ്പിനുള്ള പത്രികാസമർപ്പണം തുടങ്ങി. റിട്ടേണിംഗ് ഓഫീസറായി അവർ നിശ്ചയിച്ച പി.സി. സാബുവാണ് പത്രികകൾ സ്വീകരിച്ചത്. 18 പദവികളിലേക്കായി 36 പേർ പത്രിക നൽകി. എന്നാൽ സാബുവിനെയടക്കം ഓഫീസിൽ കയറ്റാൻ ഐ വിഭാഗം സമ്മതിച്ചില്ല. ഓഫീസിന് മുന്നിൽ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഔദ്യോഗികവിഭാഗം പ്രസിഡന്റ് എം.എസ്. ജ്യോതിഷ്, പി.സി. സാബു, ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ അസിസ്റ്റന്റ് കീർത്തിനാഥ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എ വിഭാഗം അകത്ത് കയറാൻ ശ്രമിച്ചത്. ഐ വിഭാഗം പ്രഖ്യാപിച്ച എം.എസ്. ഇർഷാദ്, കെ.എം. അനിൽകുമാർ, കെ. ബിനോദ് തുടങ്ങിയവർ പ്രതിരോധിച്ചു.
രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരാണ് വിമതനീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഐ വിഭാഗം. ജീവനക്കാരുടെ പിന്തുണ കൂടുതൽ തങ്ങൾക്കാണെന്നാണ് ഇവരുടെ അവകാശവാദം. എന്നാൽ സംസ്ഥാന കോൺഗ്രസ് നേതൃത്വവും എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലുമടക്കം പിന്തുണയ്ക്കുന്നത് ഔദ്യോഗിക പക്ഷമായ തങ്ങളെയാണെന്നാണ് എ വിഭാഗത്തിന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |