തിരുവനന്തപുരം: കേരള പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയൻ വന്ധ്യംകരിച്ച് റെഡ് വോളണ്ടിയർ സേനയാക്കി തരംതാഴ്ത്തിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി ആഭ്യന്തരം ഭരിക്കുമ്പോൾ കൺമുന്നിൽ തെളിവുകളുണ്ടായാലും പ്രതിയെ പിടിക്കാൻ കേരള പൊലീസിനാവില്ല. അതിനുദാഹരണമാണ് ഭരണഘടനയെ അധിക്ഷേപിച്ച മുൻമന്ത്രി സജി ചെറിയാനെതിരായ കേസ് തീർപ്പാക്കാനുള്ള ശ്രമം. സജി ചെറിയാനെ മന്ത്രിപദത്തിലേക്ക് മടക്കിയെത്തിക്കാനും സ്വജനപക്ഷപാതം നടത്തിയ മേയറെ അധികാരത്തിൽ പിടിച്ചിരുത്താനും കളമൊരുക്കുന്ന പൊലീസ് നീക്കത്തെ ജനാധിപത്യബോധമുള്ള കേരളീയ സമൂഹം എതിർക്കും.
ധാർമ്മികമൂല്യങ്ങൾക്ക് നേരെ സി.പി.എമ്മും സർക്കാരും കൊഞ്ഞനം കാട്ടുകയാണ്.
സി.പി.എമ്മുകാർ പ്രതികളാകുന്ന കേസുകളിലെല്ലാം തുടർച്ചയായി തെളിവുകളില്ലെന്ന വിചിത്ര കണ്ടെത്തൽ കേരള പൊലീസ് നടത്തുന്നത് വിധ്വംസക ശക്തികൾക്ക് സംരക്ഷണമൊരുക്കുകയെന്ന സി.പി.എമ്മിന്റെ പ്രഖ്യാപിത നയം കാരണമാണ്.
കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളെ തല്ലിയൊതുക്കാൻ കേന്ദ്രസേനയെ വിളിക്കുന്നതിൽ എതിർപ്പില്ലെന്നറിയിച്ച ആഭ്യന്തരമന്ത്രി രാഷ്ട്രീയ കൊലയാളികൾക്ക് ശിക്ഷായിളവ് പ്രഖ്യാപിച്ചതിൽ അത്ഭുതപ്പെടാനില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |