പാലക്കാട്: കേരളത്തിൽ പിണറായി വിജയൻ സർക്കാർ മതഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന് എല്ലാ സഹായങ്ങളും ഒത്താശയും ചെയ്യുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. തനി മതഭീകരവാദ സംഘടനയെ ആർ.എസ്.എസുമായി താരതമ്യം ചെയ്യുന്നത് അവരെ വെള്ളപൂശാനാണ്.
ഭീകരവാദ കേസുകൾ അന്വേഷിക്കുന്നതിൽ പൊലീസ് ദയനീയമായി പരാജയപ്പെട്ടു. പാലക്കാട്ടെയും ആലപ്പുഴയിലെയും വയലാറിലെയുമൊക്കെ കൊലപാതകങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി ചൂണ്ടിക്കാട്ടി ലഘൂകരിക്കാനാണ് നീക്കം. രാജ്യം നേരിടുന്ന വലിയ വിപത്താണിത്. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നുവരണം.
മുൻകേസുകളിലെല്ലാം പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിലും പൊലീസ് ശ്രമിച്ചില്ല. പാലക്കാട്ടെ സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ അന്വേഷണത്തിൽ അലംഭാവം ഉണ്ടായപ്പോഴാണ് ഹൈക്കോടതിയിൽ സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെട്ടത്. സർക്കാർ എസ്.ഡി.പി.ഐയ്ക്ക് അനുകൂല നിലപാടാണവിടെ സ്വീകരിച്ചത്. സി.ബി.ഐ അന്വേഷണത്തെ എതിർത്ത സർക്കാർ പ്രതികളുടെ വാദം കേൾക്കണമെന്ന വിചിത്രമായ കാരണമാണ് പറഞ്ഞത്. തീവ്രവാദികൾക്ക് എതിരായ കേസുകൾ സി.ബി.ഐ അന്വേഷിക്കുന്നതിനെ സംസ്ഥാന സർക്കാർ എന്തിനാണ് എതിർക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |