SignIn
Kerala Kaumudi Online
Thursday, 02 October 2025 12.19 AM IST

കെ.വിദ്യ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് മൊബൈലിൽ പ്രിന്റ് എടുത്ത സ്ഥാപനം ഓർമ്മയില്ലെന്നും മൊഴി

Increase Font Size Decrease Font Size Print Page
k-vidhya

പാലക്കാട്: ഗസ്റ്റ് അദ്ധ്യാപികയാവാൻ വ്യാജരേഖയുണ്ടാക്കിയെന്ന് കെ.വിദ്യ സമ്മതിച്ചു. കരിന്തളം കോളേജിൽ മലയാളം അദ്ധ്യാപകരുടെ ഒഴിവുണ്ടെന്നും ആ അഭിമുഖത്തിൽ തന്നേക്കാൾ ക്വാളിഫിക്കേഷനുള്ള രസിത എന്ന പെൺകുട്ടിയുണ്ടെന്നും അറിഞ്ഞപ്പോഴാണ് ജോലി ലഭിക്കാൻ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ചതെന്ന് വിദ്യ മൊഴി നൽകിയതായി അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

സ്വന്തം മൊബൈൽ ഫോണിലാണ് മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നാണ് മൊഴി. മൊബൈലിൽ എം.എസ് വേർഡ് ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് സർട്ടിഫിക്കറ്റിലേക്കുള്ള ഉള്ളടക്കം തയ്യാറാക്കിയത്. ആസ്പയർ ഫെലോഷിപ്പ് ചെയ്തപ്പോൾ മഹാരാജാസ് കോളേജിൽ നിന്നു തനിക്ക് ലഭിച്ച സർട്ടിഫിക്കറ്റിൽ നിന്നാണ് കോളേജിന്റെ സീലും ഡെസിഗ്നേഷൻ സീലും ഒപ്പും സംഘടിപ്പിച്ചത്. ഇത് ക്യാം സ്‌കാനറിലൂടെ സ്‌കാൻ ചെയ്ത് ഇമേജാക്കി മാറ്റി. ശേഷം അതിൽ നിന്ന് മേൽപ്പറഞ്ഞ ഓരോന്നും പ്രത്യേകം പ്രത്യേകം ക്രോപ്പ് ചെയ്ത് സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തുകയായിരുന്നു. കോളേജിന്റെ ലോഗോ ഗൂഗിളിൽ നിന്നാണ് എടുത്തത്. വിവിധ കാലയളവിലുള്ള രണ്ട് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളാണ് ഇത്തരത്തിൽ വിദ്യ ഉണ്ടാക്കിയത്.

4-6-2018 മുതൽ 31-3 -2019 വരെയും 10-6-2020 മുതൽ 31-3-2021 വരെയും മഹാരാജാസ് കോളേജ് മലയാളം വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു എന്നുള്ള രണ്ടു സർട്ടിഫിക്കറ്റുകളാണ് നിർമ്മിച്ചത്. ആദ്യത്തേത് 01.04.2019 ലും രണ്ടാമത്തേത് 01.04.2021 ലും കോളേജിൽ നിന്ന് ലഭിച്ചു എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സർട്ടിഫിക്കറ്റ് നിർമ്മിച്ചത് പി.ഡി.എഫ് ആക്കി പ്രിന്റ് എടുക്കുകയായിരുന്നു. എവിടെ നിന്നാണ് പ്രിന്റ് എടുത്തതെന്ന് ഓർമ്മയില്ലത്രെ. അന്ന് ഉപയോഗിച്ചിരുന്ന ഫോൺ താഴെ വീണ് ഡിസ്‌പ്ലേ പോയത് കാരണം പുതിയ മൊബൈൽ വാങ്ങി. എറണാകുളത്തെ ചിറ്റൂർ റോഡിലെ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന വിദ്യ റൂം വെക്കേറ്റ് ചെയ്തപ്പോൾ ആവശ്യമില്ലാത്ത സാധനങ്ങൾക്കൊപ്പം ആ മൊബൈലും 4 സി റൂമിലെ വേസ്റ്റ് ബാസ്‌ക്കറ്റിൽ ഉപേക്ഷിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. അട്ടപ്പാടി കോളേജിലെ അഭിമുഖം കഴിഞ്ഞ് പിടിക്കപ്പെടുമെന്നായപ്പോൾ തിരികെ വരുന്നവഴിയിൽ അട്ടപ്പാടി ചുരത്തിൽവച്ച് വ്യാജ സർട്ടിഫിക്കറ്റ് വിദ്യ കീറിക്കളഞ്ഞു. പ്രതി അഭിമുഖ സമയത്ത് അട്ടപ്പാടി ആർ.ജി.എം കോളേജിൽ സ്വന്തം കൈപ്പടയിൽ പൂരിപ്പിച്ച ബയോഡാറ്റയിൽ പ്രവൃത്തി പരിചയം എന്ന കോളത്തിൽ ഗവ.ആർട് ആൻഡ് സയൻസ് കോളേജ് കരിന്തളം - 10 മാസം, ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് പത്തിരിപ്പാലയിൽ 7 മാസം, മഹാരാജാസിൽ 20 മാസം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അസലും അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു.

TAGS: K VIDHYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.