ചാലക്കുടി: മദപ്പാടിലുള്ള ഒറ്റയാൻ കബാലി ഇന്നലെയും റോഡിലിറങ്ങി വാഹനം തടഞ്ഞു. ലോറികളാണ് പ്രധാനമായും കുടുങ്ങിയത്. മലക്കപ്പാറയിൽ നിന്ന് തേയില കയറ്റിവന്ന ലോറി ഉൾപ്പെടെ ഏതാനും വാഹനങ്ങൾക്ക് ഒരു മണിക്കൂറോളം കടന്നുപോകാനായില്ല. മലക്കപ്പാറയിലേക്ക് പോയ ലോറിക്ക് ഒരു കിലോമീറ്ററോളം പിറകിലേക്ക് പോകേണ്ടിവന്നു.
കൊമ്പൻ പിന്നീട് ഷോളയാർ പവർ ഹൗസ് റോഡിലേക്ക് മാറിപ്പോയതോടെയാണ് വാഹന യാത്ര തുടർന്നത്.
മൂന്ന് ദിവസം മുമ്പ് ഒന്നര മണിക്കൂർ നേരത്തെ ഇവന്റെ വിളയാട്ടത്തിൽ ഇരുപതോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നു. ഇതോടെ കബാലിയെ ഭയന്ന് ഷോളയാർ റോഡിലെ യാത്ര ആളുകൾക്ക് പേടി സ്വപ്‌നമായി മാറി. അതേസമയം മദപ്പാടുള്ള കാട്ടാന വാഹന സഞ്ചാരത്തിന് സ്ഥിരം തടസമാകുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷയുമായി വനംവകുപ്പ് രംഗത്തെത്തി. രണ്ട് വാഹനങ്ങളും കൂടുതൽ ജീവനക്കാരെയും പരിസരത്ത് നിരീക്ഷണത്തിന് ഏർപ്പെടുത്തിയെന്ന് വാഴച്ചാൽ ഡി.എഫ്.ഒ ആർ.ലക്ഷ്മി പറഞ്ഞു.
ശനി, ഞായർ ദിവസങ്ങളിൽ നാല് വാഹനങ്ങളും ഇവിടെ തമ്പടിക്കും. ഇതിന് പുറമേ അഞ്ച് ട്രൈബൽ ജീവനക്കാരും രക്ഷാ ദൗത്യത്തിനുണ്ടാകും. റോഡിലിറങ്ങുന്ന ആനയെ ഭയപ്പെടുത്തി ഓടിക്കലാണ് സംഘത്തിന്റെ ദൗത്യം. ഇന്നലെ ഇതുവഴി വിനോദ സഞ്ചാരികളെ കടത്തി വിട്ടില്ല. ഇന്നും വിലക്ക് തുടരും. സ്ഥിരമായി ഒറ്റയാൻ വിനോദ സഞ്ചാര മേഖലയിൽ കാട്ടിക്കൂടുന്ന പരാക്രമം തടയാൻ അടിയന്തര നടപടി വേണമെന്ന് അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ റിജേഷ് കളക്ടറോട് ആവശ്യപ്പെട്ടു.
മയക്കു വെടി വയ്ക്കില്ല
വാഹന യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്നുണ്ടെങ്കിലും മദപ്പാടുള്ള ആനയെ മയക്കുവെടി വയ്ക്കാൻ കഴിയില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഒന്നര മാസം മുമ്പ് തുടങ്ങിയ മദപ്പാടിന്റെ മൂർദ്ധന്യാവസ്ഥയിലാണ് ഒറ്റയാൻ. ഏതാനും ആഴ്ചകളോളം മദപ്പാട് തുടരും. ഈ അവസ്ഥയിൽ വെടികൊണ്ടാൽ മരണം വരെ സംഭവിക്കും. സഹിക്കാൻ കഴിയാത്ത വേദനയുള്ളതിനാലാണ് കാട്ടാന പലപ്പോഴും റോഡിലിറങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |