കിളിമാനൂർ: മക്കളുടെ മുടി വെട്ടാനും വീട്ടുസാധനങ്ങൾ വാങ്ങാനുമാണ് സുനിൽകുമാർ ഭാര്യ കൽപ്പനയോട് യാത്ര പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയത്. മടങ്ങിയെത്തിയത് അച്‌ഛന്റെയും എട്ടുവയസുകാരനായ ഇളയമകന്റെയും മൃതദേഹങ്ങൾ. സാരമായി പരിക്കേറ്റ മൂത്തമകൻ ശ്രീഹരി ഗുരുതരനിലയിലാണ്. പാഞ്ഞെത്തിയ അപകടം ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങൾ തകർത്തതിന്റെ നടുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരും.
നഗരൂരിന് സമീപം കല്ലിംഗൽ വളവിൽ അമിതവേഗതയിൽ പാഞ്ഞെത്തിയ ഫോർച്യൂണർ കാർ ബൈക്കിൽ ഇടിച്ചുകയറിയാണ് നാടിനെ കണ്ണീരിലാഴ്‌ത്തിയ ദുരന്തമുണ്ടായത്. കരിക്കകത്തുവീട്ടിൽ സുനിൽകുമാർ എന്ന് വിളിക്കുന്ന പ്രദീപ് (45) ഇളയമകൻ ശ്രീദേവ് (8) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30നായിരുന്നു അപകടം.
കെട്ടിടനിർമ്മാണ തൊഴിലാളിയായ പ്രദീപ് രണ്ടുമക്കളെയും നഗരൂരിലെ സലൂണിൽ കൊണ്ടുപോയി മുടിവെട്ടിയ ശേഷം അരിയും പലവ്യഞ്ജനങ്ങളുമായി വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. അമിതവേഗതയിൽ ദിശതെറ്റി വരുന്ന കാർ കണ്ട് ബൈക്ക് റോഡരികിൽ ഒതുക്കിനിർത്തിയെങ്കിലും നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. ശ്രീദേവ് തത്ക്ഷണവും സുനിൽ കുമാർ ആശുപത്രിയിലും മരിച്ചു. ഉഗ്രശബ്‌ദം കേട്ട് പരിസരവാസികൾ എത്തിയപ്പോൾ സുനിൽകുമാറും ശ്രീഹരിയും റോഡിൽ തെറിച്ചു വീണു രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. മിനിട്ടുകൾക്ക് ശേഷമാണ് റോഡരികിൽ ഇളയ കുട്ടിയുടെ ശരീരം കണ്ടെത്തിയത്.
ഗൾഫിലായിരുന്ന സുനിൽകുമാർ കൊവിഡിനെ തുടർന്ന് നാട്ടിലെത്തി കുറച്ചു നാൾ ഓട്ടോ ഓടിച്ചിരുന്നു. ശ്രീദേവ് തേവലക്കാട് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. ശ്രീഹരി പ്ലസ് വൺ പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ വീട്ടിലെത്തിച്ച മൃതദേഹങ്ങൾ വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്‌കരിച്ചു.
ഒ.എസ്. അംബിക എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി, ജില്ലാപഞ്ചായത്തഗം കൃഷ്‌ണൻ, മുൻ എം.എൽ.എ ബി.സത്യൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
മദ്യവും അമിതവേഗവും
കവർന്നത് രണ്ട് ജീവനുകൾ
നഗരൂരിൽ വാഹനാപകടത്തിൽ അച്‌ഛനും മകനും മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാസ് (30), ജാഫർഖാൻ(42) എന്നിവരുടെ അറസ്റ്റാണ് രേഖപ്പടുത്തിയത്. പ്രാഥമിക പരിശോധനയിൽ കാർ ഓടിച്ച ഷിറാസും ജാഫർഖാനും മദ്യപിച്ചതായി കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. കാറിൽ നിന്നും മദ്യകുപ്പികളും ആഹാരവും അപകടസമയത്ത് കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |