കൊച്ചി: കല്യാണി മേനോൻ തനിക്ക് സ്വന്തം സഹോദരിയായിരുന്നെന്ന് അടുത്ത ബന്ധു എറണാകുളം കാരക്കാട്ട് എസ്റ്റേറ്റിൽ ശാന്താമേനോൻ പറഞ്ഞു. സ്കൂളിൽ പഠിക്കുമ്പോൾ ചേർത്തല എം.ആർ. ശിവരാമൻ നായർ ഭാഗവതരുടെ ശിഷ്യയായി. നാലുവർഷത്തോളം ഗാനഗന്ധർവൻ യേശുദാസും ഒരുമിച്ചായിരുന്നു ഇവിടെ പഠനം.
നാവിക ഉദ്യോഗസ്ഥൻ പൊന്നാന്നി കരുമാപുറത്ത് കെ.കൃഷ്ണമേനോന്റെ ജീവിതസഖിയായ ശേഷം രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി ജീവിതം. അപ്പോഴൊന്നും കൊച്ചിയുമായുള്ള ബന്ധവും സംഗീതവും കൈവിട്ടില്ലെന്ന് ശാന്താമേനോൻ ഓർമ്മിക്കുന്നു.
ഇടയ്ക്കിടെ ഇവരുടെ വീട്ടിലെത്തി ആഴ്ചകളോളം താമസിക്കാറുണ്ടായിരുന്നു. തൊട്ടടുത്ത് തന്നെയുള്ള കല്യാൺ എന്ന സ്വന്തം വീട് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. അവസാനം എത്തിയത് ഏതാനും വർഷം മുമ്പാണ്. സുഹൃത്തുക്കളെ സന്ദർശിക്കലും സംഗീതപരിപാടികളും ഗുരുവിന്റെ സ്മരണയ്ക്കായി ആരംഭിച്ച ചേർത്തല എം.ആർ.ശിവരാമൻ നായർ സൊസൈറ്റിയുടെ പ്രവർത്തനവുമൊക്കെയായി സജീവമായിരുന്നു. ഇപ്പോഴും സൊസൈറ്റി പ്രസിഡന്റ് യേശുദാസും വൈസ് പ്രസിഡന്റ് കല്യാണി മേനോനുമാണ്. സംഗീതകലാലയം എന്ന പേരിൽ എറണാകുളം പള്ളിമുക്കിൽ സംഗീതവിദ്യാലയവും സൊസൈറ്റിയും നടത്തുന്നുണ്ട്. സംഗീതകലാലയം വാട്സ് ആപ്പ് ഗ്രൂപ്പിലും അടുത്തിടെവരെ സജീവമായിരുന്നു. ചെന്നൈയിലെത്തിയ ശേഷം ദക്ഷിണാമൂർത്തിയുടെ ശിഷ്യയായി.
ഞങ്ങൾ 'തിക്ക് ഫ്രണ്ട്സ്'
ഞങ്ങൾ 'തിക്ക് ഫ്രണ്ട്സ്' ആയിരുന്നെന്ന് കല്യാണിമേനോന്റെ ബാല്യകാലസുഹൃത്തും സഹപാഠിയുമായ കൊട്ടാരത്തിൽ രമണി ആർ.ആർ.വർമ്മ പറഞ്ഞു. സ്കൂൾ മുതൽ കോളേജ് വരെ ഒന്നിച്ചാണ് പഠിച്ചത്. സംഗീതവും അങ്ങനെതന്നെ. ഒരുമിച്ച് കച്ചേരി നടത്താറുണ്ടായിരുന്നു. നാലു മാസം മുമ്പാണ് അവസാനം വിളിച്ചത്. അടുപ്പമുള്ളവരെല്ലാം തങ്കമണിയെന്നാണ് കല്യാണിയെ വിളിക്കാറ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |