തിരുവനന്തപുരം: സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോകാത്ത നേതാവാണ് കാനം രാജേന്ദ്രനെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ പറഞ്ഞു.സി.കെ.ചന്ദ്രപ്പൻ സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസിന്റെ പ്രഥമ സി.കെ.ചന്ദ്രപ്പൻ പുരസ്‌കാരം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നൽകുകയായിരുന്നു അദ്ദേഹം.സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങൾ ചർച്ചയ്‌ക്ക് വരുമ്പോൾ കാനം രാജേന്ദ്രൻ എന്ത് പറയുന്നുവെന്ന് അറിയാൻ കാത്തിരിക്കാറുണ്ട്. ജനപക്ഷത്തു നിന്ന് സംസാരിക്കുന്ന നേതാവാണ് കാനം.പുതിയ ആളുകൾക്ക് വേണ്ടി വഴിയൊരുക്കേണ്ടത് ഏത് പ്രസ്ഥാനത്തിന്റെയും കർമ്മമാണ്. മറ്റ് പാർട്ടികളിൽ നിന്ന് വിഭിന്നമായി സി.പി.ഐയിൽ കാനം രാജേന്ദ്രൻ അത് ചെയ്യുകയാണെന്നും അടൂർ ഗോപാലകൃഷ്‌ണൻ പറഞ്ഞു. അവാർഡുകളെല്ലാം പ്രധാനപ്പെട്ടതാണെങ്കിലും മനസിനോട് ചേർന്ന് നിൽക്കുന്ന പുരസ്‌കാരമാണ് സി.കെ. ചന്ദ്രപ്പന്റെ പേരിലുളളതെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. അവാർഡ് തുകയായി ലഭിച്ച അമ്പതിനായിരം രൂപ സി.കെ. ചന്ദ്രപ്പൻ സ്‌മാരക ഫണ്ടിലേക്ക് അദ്ദേഹം സംഭാവന നൽകി. മന്ത്രി ജി.ആർ. അനിൽ, സി.കെ. ചന്ദ്രപ്പൻ സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് പ്രസിഡന്റ് കെ.പി. രാജേന്ദ്രൻ, ജനറൽ സെക്രട്ടറി പി.എ. അസീസ്, വർക്കിംഗ് പ്രസിഡന്റ് ജി.മോട്ടിലാൽ,സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ, ജയചന്ദ്രൻ കല്ലിംഗൽ,സഫി മോഹൻ .എം.ആർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |