പാലക്കാട്: പ്ലാച്ചിമടയിലെ കൊക്കക്കോള വിരുദ്ധ സമര നായിക കന്നിയമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. പ്രായത്തിന്റെ അവശതയിൽ കിടപ്പിലായിരുന്നു. പാലക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം.
പ്ലാച്ചിമട സമരത്തിന്റെ പ്രതീകമായിരുന്ന മയിലമ്മയുടെ മരണ ശേഷം സമരത്തിന്റെ മുന്നണിയിൽ കന്നിയമ്മയായിരുന്നു. 2017 ലെ സ്വാഭിമാൻ പുരസ്‌കാരത്തിന് അർഹയായി. കോളക്കമ്പനി പിടിച്ചെടുക്കൽ സമരത്തിന്റെ ഭാഗമായി ജയിൽവാസം അനുഭവിച്ചു.
പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബില്ലിന് അനുമതി ആവശ്യപ്പെട്ട് ഡൽഹിയിൽ നടത്തിയ പാർലമെന്റ് മാർച്ചിൽ കന്നിയമ്മ പങ്കെടുത്തിരുന്നു. പ്ലാച്ചിമട സമര സമിതി സംസ്ഥാന തലത്തിൽ നടത്തിയ ജലാധികാരയാത്രയിലും മറ്റു പ്രക്ഷോഭങ്ങളിലും സജീവമായിരുന്നു.
മുത്തുലക്ഷ്മി, സരസ, പാർവ്വതി, മയിലാത്ത, പാപ്പാമ്മാൾ തുടങ്ങി ഒട്ടേറെ ആദിവാസി സ്ത്രീകൾ പ്ലാച്ചിമട സമരത്തിന്റെ മുന്നണിയിൽ ഉണ്ടായിരുന്നു. അവരിൽ മയിലമ്മയും കന്നിയമ്മയുമാണ് സമരത്തെ നെഞ്ചേറ്റിയ സമരനായികമാരായത്.
എഴുത്തും വായനയും അറിയാത്ത കന്നിയമ്മയാണ് കൊക്കകോള കമ്പനിക്കെതിരെ ആഞ്ഞടിച്ചത്. സമരപ്പന്തൽ വൃത്തിയാക്കാനും പ്രവർത്തകർക്ക് ഭക്ഷണമുണ്ടാക്കാനും തുടങ്ങി എന്തിനും ഓടിനടന്ന കന്നിയമ്മയ്ക്ക് സമരപ്പന്തൽ തന്നെയായിരുന്നു വീട്.
പരിസ്ഥിതി പ്രവർത്തകരെയും മാദ്ധ്യമ പ്രവർത്തകരെയും പ്ലാച്ചിമടയിലും സമീപകോളനികളിലുമുള്ള ജനങ്ങളുടെ ദുരിതം കാണിക്കാൻ കൊണ്ടുപോയിരുന്ന കന്നിയമ്മ കൊക്കകോള കമ്പനിയുടെ അമിത ജലചൂഷണം മൂലം മലിനമായ കിണറുകളും നശിച്ച കൃഷിയിടങ്ങളും ചൂണ്ടിക്കാട്ടി രോഷത്തോടെ പ്രതികരിച്ചിരുന്നു.
ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: കന്തൻ, ഷൺമുഖൻ,കനകൻ, പരമേശ്വരൻ
പരേതരായ കാളിയപ്പൻ, പൊന്നുച്ചാമി, കാളിയമ്മ. മരുമക്കൾ: ദൈവാന, ശെൽവി, മാസിലാമണി, കവിത, സരസ്വതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |