തിരുവനന്തപുരം: പിതൃസ്മരണയിൽ വിശ്വാസികൾ ബലിതർപ്പണം നടത്തുന്ന കർക്കടകവാവ് നാളെ. ഇന്ന് ബലി ഒരുക്കത്തിനുള്ള ഒരിക്കൽ ദിനമാണ്. പൂർവികരെ സ്മരിച്ച് ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജം നേടുക എന്നതാണു ബലിതർപ്പണത്തിന്റെ അടിസ്ഥാനതത്വം. ആത്മാവിന് എള്ളും വെള്ളവും കൊടുക്കുക എന്നതാണ് തിലോദകം.
രണ്ടു വർഷങ്ങൾക്കു ശേഷമാണ് സ്നാനഘട്ടങ്ങളെല്ലാം ബലിതർപ്പണത്തിനായി ഒരുങ്ങുന്നത്. കഴിഞ്ഞ രണ്ടു തവണയും കൊവിഡ് കാരണം വീട്ടുമുറ്റങ്ങളിലാണ് ബലിതർപ്പണം നടന്നതെങ്കിലും ഇത്തവണ മനസിന് ഇഷ്ടമുള്ള കേന്ദ്രങ്ങളിലെത്തി ബലിതർപ്പണം നടത്താം. കർക്കടകവാവ് ബലിതർപ്പണം നടത്തുന്നത് മൂന്നു തലമുറയിൽപെട്ട പിതൃക്കൾക്കാണെന്നാണ് വിശ്വാസം. ബലിയുടെ തലേന്നാൾ ഒരുനേരം മാത്രം നെല്ലരി ആഹാരം കഴിച്ച് വ്രതമെടുക്കുന്നതാണ് ഒരിക്കൽ എന്നറിയപ്പെടുന്നത്.
അമാവാസി ഇന്ന് രാത്രി 7.30മുതൽ നാളെ രാത്രി 8.15വരെ
ഇന്ന് രാത്രി 7.30 മുതൽ നാളെ രാത്രി 8.15 വരെയാണ് അമാവാസി. ബലിതർപ്പണത്തിന് പ്രശസ്തമായ തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ 28ന് പുലർച്ചെ 2.30 മുതലും വയനാട് തിരുനെല്ലി ക്ഷേത്രത്തിൽ പുലർച്ചെ മൂന്നു മുതലും ചടങ്ങുകൾ ആരംഭിക്കും. സ്നാനഘട്ടങ്ങളിലെല്ലാം പുലർച്ചെ ബലിതർപ്പണം ആരംഭിക്കും.
''സുര്യൻ ഉച്ചസ്ഥായിയിൽ എത്തുന്നതിനു മുമ്പ് ബലി തർപ്പണം നടത്തുന്നതാണ് നല്ലത്''- നാരായണ ശർമ്മ, പുരോഹിതൻ, തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |