തൃശൂർ : കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ ഉദ്യോഗസ്ഥരെ ഒമ്പതംഗ ഉന്നതതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരിച്ചെടുക്കും. അന്വേഷണത്തിനായി നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 14 പേരെ തിരിച്ചെടുക്കണമെന്ന് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് ഉത്തരവിട്ടത്. അതേസമയം കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇതിൽ ഏഴ് പേരെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റാനും തീരുമാനം. അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്ത 16 പേരിൽ രണ്ട് പേർ വിരമിച്ചവരാണ്. ഇതിൽ ഒരാൾക്കെതിരെ നടപടി പിൻവലിച്ചപ്പോൾ ഒരാൾക്കെതിരെ നടപടി തുടരാനും തീരുമാനിച്ചു. തിരിച്ചെടുത്തവരിൽ കെ.ആർ.ബിനു, എം.എസ്.ധനൂപ്, കെ.ഒ.പീയൂസ്, വി.വി.പ്രീതി, എ.ജെ.രാജി, പി. രാമചന്ദ്രൻ, ടി.കെ. ഷേർലി എന്നിവർക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളിൽ തെളിവില്ലെന്ന് കണ്ടെത്തിയിരുന്നു. കൃത്യനിർവഹണത്തിൽ വീഴ്ച്ചവരുത്തിയ ബിജു.ഡി.കുറ്റിക്കാട്, ബിന്ദു ഫ്രാൻസിസ്, വി.ആർ.ബിന്ദു, ഗ്ലാഡി ജോൺ പുത്തൂർ, എം.സി.അജിത്ത്, മോഹൻ പി.ജോസഫ്, ഷാലി ടി.നാരായണൻ എന്നിവർക്കെതിരെ അന്വേഷണം തുടർന്നുകൊണ്ട് ജില്ലയ്ക്ക് പുറത്തേക്ക് മാറ്റാനുമാണ് ഉത്തരവ്. തെളിവുകൾ ഇല്ലാത്തതിനാൽ, വിരമിച്ച ഒ.കെ.ഡേവിസിനെതിരെയുള്ള അച്ചടക്ക നടപടി അവസാനിപ്പിച്ചു. വിരമിച്ച മറ്റൊരാൾ എം.ഡി. രഘുവിനെതിരെ അന്വേഷണം തുടരും. പത്ത് മാസവും എട്ട് ദിവസം കഴിഞ്ഞ ശേഷമാണ് ഇവരെ തിരിച്ചെടുക്കുന്നത്. മുന്നൂറ് കോടിയിലേറെ രൂപയുടെ ക്രമക്കേട് സംബന്ധിച്ച് സി.പി.എം നേതാക്കളായ ബാങ്ക് ഭരണ സമിതി അംഗങ്ങൾക്കെതിരെയുള്ള പൊലീസ് അന്വേഷണം നടന്നു വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |