
കണ്ണൂർ: സാമൂഹിക അന്തരീക്ഷത്തെ തകർക്കുന്ന വൈകൃതമുള്ള പ്രസ്താവനയാണ് മന്ത്രി സജി ചെറിയാന്റേതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. പിണറായി വിജയന് പഠിക്കുകയാണ് അദ്ദേഹം. സാംസ്‌കാരിക മന്ത്രിയാണ് ഇത്രയും ഹീനമായ പ്രസ്താവന നടത്തിയത്. വോട്ടിന് വേണ്ടി വർഗീയത പറയുന്നതിനെ ന്യായീകരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ സമീപനം. അതിനോട് ചേർന്ന് നിൽക്കുന്നതാണ് മന്ത്രിയുടേത്. ഇദ്ദേഹത്തിന് അധികാരത്തിൽ തുടരാൻ യോഗ്യതില്ല. മുഖ്യമന്ത്രിക്ക് ആർജ്ജവം ഉണ്ടെങ്കിൽ ഈ മന്ത്രിയെ പുറത്താക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതതീവ്രവാദികൾ പോലും ഇത്തരത്തിൽ പറയുന്നത് കേട്ടിട്ടില്ല. വോട്ട് ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. മതവും സമുദായവും നോക്കിയല്ല കേരളജനത വോട്ടുചെയ്യുന്നത്. മുസ്ലീം ഭൂരിപക്ഷ ഇടങ്ങളിൽ ഹിന്ദുവും ഇതിന് നേരേ വിപരീദമായ ഇടങ്ങളിൽ മുസ്ലീമുമായ സ്ഥാനാർത്ഥികളും എത്രയോയിടങ്ങളിൽ വിജയിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു സമുദായത്തിന്റെ വോട്ട് മാത്രം കൊണ്ടല്ല താൻ ഉൾപ്പെടെയുള്ളവർ ലോക്സഭയിലേക്ക് വിജയിച്ചതെന്നും കെസി വേണുഗോപാൽ പറഞ്ഞു.
നയപ്രഖ്യാപനത്തിൽ ഗവർണ്ണർ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചതിന് പിന്നിൽ ഇലക്ഷൻ സ്‌പോൺസേർഡ് ഡ്രാമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണ്ണറും മുഖ്യമന്ത്രിയും ഒരുമിച്ച് നടത്തുന്ന നാടകമാണിത്. ഗവർണ്ണർക്ക് വെട്ടാൻ സൗകര്യം ഒരുക്കിയപ്പോൾ, അത് തിരുത്താൻ പിണറായിക്ക് അവസരവും നൽകി. ഗവർണ്ണർ വെട്ടുന്നത് വായിക്കുന്ന ശീലമുണ്ടായിരുന്നെങ്കിൽ എന്തേ മുൻപ് ഇതുചെയ്തില്ല. മുൻ ഗവർണ്ണർ ആരീഫ് മുഹമ്മദ് ഖാൻ ഇതുപോലെ വലിയ വെട്ടലുകൾ നയപ്രഖ്യാപനത്തിൽ അന്ന് നടത്തിയപ്പോൾ കൈയും കെട്ടിനിന്നവരാണ് മുഖ്യമന്ത്രിയും കൂട്ടരുമെന്നും കെസി വേണുഗോപാൽ പരിഹസിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |