SignIn
Kerala Kaumudi Online
Saturday, 13 June 2026 3.18 PM IST

ഇങ്ങനെ പോയാൽ മലയാളിയുടെ ചായകുടിയും മുട്ടും,​ വില്ലൻമാരായി അന്യസംസ്ഥാനങ്ങളും

tea

തൊടുപുഴ: വേനൽചൂട് കടുത്തതോടെ ക്ഷീരമേഖലയിൽ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലാണ്. ചൂട് ഉയർന്നതോടെ പാൽ ഉത്പ്പാദനം കുറഞ്ഞതിനൊപ്പം പശുപരിപാലനവും വെല്ലുവിളിയാകുകയാണ്. കനത്തചൂടിൽ പശുക്കൾ വീണ് പോകുന്ന സംഭവങ്ങളും ഏറെയാണ്. ചൂടിൽ എല്ലാംകരിഞ്ഞുണങ്ങിയതോടെ പച്ചപ്പുൽ ക്ഷാമം കർഷകരെ വലയ്ക്കുകയാണ്. ഇതിനൊപ്പം കാലി ത്തീറ്റ വിലവർദ്ധനയും താങ്ങാനാകുന്നില്ല. 50കിലോഗ്രാം ചാക്ക് കാലിത്തീറ്റയ്ക്ക് നിലവിൽ 1500 രൂപയ്ക്കു മുകളിലാണ് വില. പച്ചപുല്ലിന് ക്ഷാമം നേരിട്ടതോടെ വൈക്കോൽ കൊടുത്താണ് പലരും പശുക്കളെ വളർത്തുന്നത്. ഒരുമുടി വൈക്കോലിന് 15 -20 രൂപയോളമാകും. വിശപ്പകറ്റാമെന്നല്ലാതെ വൈക്കോൽ നൽകിയാൽ പാൽ ഉത്പ്പാദനത്തിൽ വർദ്ധനയുണ്ടാകില്ലെന്നതും പ്രതിസന്ധിയാണ്.

വരൾച്ച രൂക്ഷമാകുന്ന സാഹചര്യത്തിൽ കന്നുകാലികൾക്ക് ആവശ്യമായ കുടിവെള്ളം പോലും നൽകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് പല ക്ഷീരകർഷകരും. മൃഗചികിത്സ ചെലവിലെ വർദ്ധനയും തീറ്റപ്പുൽ കൃഷിയിലെ സ്ഥലപരിമിതിയും കാലികളുടെ എണ്ണത്തിലുണ്ടായ കുറവും അന്യസംസ്ഥാനങ്ങളിൽ നിന്നും ഗുണനിലവാരം കുറഞ്ഞ പാൽ കുറഞ്ഞ വിലയ്ക്ക് എത്തുന്നതും ക്ഷീരമേഖലയ്ക്ക് തിരിച്ചടിയാണ്.

വേനലിലെ പശുപരിപാലനം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 തൊഴുത്തിന്റെ മേൽക്കൂരയിൽ പച്ചിലകളും മറ്റും ഇട്ട് ചൂട് കുറയ്ക്കുക
 തൊഴുത്തിൽ വായുസഞ്ചാരം ഉറപ്പാക്കുക.
 ചാണകവും മൂത്രവും യഥാസമയം നീക്കം ചെയ്ത് തൊഴുത്ത് വൃത്തിയായി സൂക്ഷിക്കുക.
 പകൽ സമയങ്ങളിൽ മരത്തണലിലോ തണുപ്പുള്ള സ്ഥലത്തോ മാത്രം കെട്ടിയിടുക.
 കുടിക്കാൻ എപ്പോഴും ശുദ്ധമായ വെള്ളം തൊഴുത്തിൽ ലഭ്യമാക്കണം. ഒരു പശുവിന് 70 - 100 ലിറ്റർവരെ വെള്ളം ആവശ്യമാണ്.
 കഠിനമായ ചൂടിൽ തീറ്റ കുറയ്ക്കാൻ സാധ്യതയുള്ളതിനാൽ അതിരാവിലെയും വൈകുന്നേരവും തീറ്റ നൽകുക.
 ഗുണനിലവാരമുള്ള പച്ചപ്പുല്ലും വൈക്കോലും നൽകുക. ഉപ്പിന്റെ അംശം കുറയാൻ സാധ്യതയുള്ളതിനാൽ ധാതുലവണ മിശ്രിതം തീറ്റയിൽ ഉൾപ്പെടുത്തുക.
 ദിവസവും രണ്ട് തവണയെങ്കിലും തണുത്ത വെള്ളത്തിൽ കുളിപ്പിക്കണം.
 അമിതമായ കിതപ്പ്, ഉമിനീരൊലിപ്പ്, തീറ്റയോടുള്ള വിരക്തി എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി മൃഗഡോക്ടറെ കാണിക്കുക.
 ചെള്ള്, ഈച്ച എന്നിവയെ നിയന്ത്രിക്കാൻ തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360