തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന്ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും രാജ് ഭവനിൽ എത്തിയില്ല. സർക്കാർ തലത്തിലെ ആശയക്കുഴപ്പമാണ് കാരണമായി പറയുന്നത്.തന്റെ അധികാരം ഇല്ലാതാക്കുന്ന ഓർഡിനൻസ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുമെന്ന് ഗവർണർ ആരീഫ് മുഹമ്മദ്ഖാൻ വ്യക്തമാക്കിയിരുന്നു. ഓർഡിനൻസ് രാഷ്ട്രപതിയുടെ പരിഗണനയ്‌ക്ക് എത്തിയാൽ , അതിൽ തീർപ്പാകുന്നത് വരെ
പകരം ബിൽ നിയമസഭയിൽ കൊണ്ടുവരാനാവില്ലെന്നതാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. ഓർഡിനൻസ് അയയ്ക്കാൻ വൈകുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് സർക്കാരിന് കൃത്യമായ വിശദീകരണവുമില്ല. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ഓർഡിനൻസസിന് പകരം ബിൽ കൊണ്ടുവരുന്നതിന് തടസമില്ലെന്ന മട്ടിൽ പാർട്ടി മുഖപത്രത്തിൽ വാദം വന്നെങ്കിലും ,നിയമസാധുത സംബന്ധിച്ച സംശയങ്ങൾ അവശേഷിക്കുകയാണ്. ഇന്ന് രാവിലെ ഡൽഹിക്ക് പുറപ്പെടുന്ന ഗവർണർ ഇനി 20 നേ തിരികെ എത്തൂ. അതിന് ശേഷം ഓർഡിനൻസ് രാജ് ഭവനിൽ എത്തിക്കാനാണ് നീക്കം. നിയമസഭ വിളിച്ചു ചേർക്കുന്ന കാര്യത്തിൽ അടുത്ത മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും. നിയമസഭ ചേരാൻ ഗവർണറോട് ശുപാർശ ചെയ്താൽ, പിന്നീട് ഓർഡിനൻസ് ഇറക്കാനാവില്ല. ഈ സാഹചര്യത്തിൽ ഓർഡിനൻസിൽ ഗവർണർ തീരുമാനമെടുക്കാതെ മാറ്റി വച്ചേക്കുമെന്നും സംശയമുണ്ട്. ഗവർണർ ഓർഡിനൻസ് പിടിച്ചു വയ്ക്കുകയോ ,രാഷ്ട്രപതിക്ക് അയയ്ക്കുകയോ ചെയ്താൽ സുപ്രീം കോടതിയെ സമീപിക്കുന്നതിന്റെ നിയമസാധുതയും സർക്കാർ പരിശോധിക്കുന്നുണ്ട്. സർവകലാശാല ചാൻസലർ സ്ഥാനം സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്നതാണെന്ന അടിസ്ഥാനത്തിലാണ് നിയമോപദേശംതേടുന്നത്. സംസ്ഥാനത്തില്ലെങ്കിലും , ഓർഡിനൻസ് രാജ് ഭവനിലെത്തിയാൽ ഗവർണർ വൈകാത തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് രാജ്ഭവൻ കേന്ദ്രങ്ങൾ നൽകുന്ന സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |