ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ മുന്നണി രൂപീകരിക്കാനുള്ള നീക്കമാരംഭിച്ച് ബീഹാറിലെ മഹാ മുന്നണി കക്ഷികളായ കോൺഗ്രസും ആർ.ജെ.ഡിയും ജെ.ഡി.യുവും. തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കുമെന്ന് ഡൽഹിയിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ നടന്ന ചർച്ചയ്‌ക്കു ശേഷം നേതാക്കൾ സംയുക്ത വാർത്താസമ്മേളനത്തിൽ
പറഞ്ഞു. സമാന മനസ്‌കരായ പാർട്ടികളുടെ യോഗം ഈ മാസം ഒടുവിൽ വിളിക്കും.
ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ, ജെ.ഡി.യു അദ്ധ്യക്ഷൻ ലാലൻ സിംഗ്, ഉപ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ് എന്നിവരാണ് മല്ലികാർജുൻ ഖാർഗെയും, രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. എല്ലാ പ്രതിപക്ഷ കക്ഷികളെയും യോജിപ്പിച്ച് ഒറ്റക്കെട്ടായി പോരാടുമെന്ന് ഖാർഗെയും, ബി.ജെ.പിക്കെതിരായ പ്രത്യയശാസ്ത്ര പോരാട്ടത്തിൽ പ്രതിപക്ഷം ഒന്നിക്കുമെന്ന് രാഹുൽ ഗാന്ധിയും പറഞ്ഞു. കൂട്ടായ്‌മയിൽ എത്ര പ്രതിപക്ഷ പാർട്ടികളുണ്ടാകുമെന്ന ചോദ്യത്തിന്, ഇത് തുടർ പ്രക്രിയയാണെന്നും ഒപ്പം കൈകോർക്കുന്ന എല്ലാ പാർട്ടികളെയും കൂട്ടുമെന്നും രാഹുൽ ഗാന്ധി മറുപടി നൽകി. പരമാവധി പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരാൻ ശ്രമിക്കുമെന്ന് നിതീഷ് കുമാർ പറഞ്ഞു.
മുൻകൈയെടുത്ത്
നിതീഷ് കുമാർ
നാലു ദിവസത്തെ സന്ദർശനത്തിന് ഡൽഹിയിലെത്തിയ നിതീഷ് കുമാർ മറ്റ് പ്രതിപക്ഷ നേതാക്കളെയും കാണുന്നുണ്ട്. അദ്ദേഹം ഇന്നലെ ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലു പ്രസാദുമായും കൂടിക്കാഴ്ച നടത്തി. ലാലു സിംഗപ്പൂരിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ശേഷം ആദ്യമായാണ് നിതീഷ് കാണാനെത്തുന്നത്. അതേ സമയം, പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള നീക്കമാണ് നിതീഷ് നടത്തുന്നതെന്ന് റിപ്പോർട്ടുണ്ട്. ഇക്കാര്യം നിതീഷുമായി ബന്ധപ്പെട്ടവർ നിഷേധിച്ചു. ആരാണ് പ്രധാനമന്ത്രിയാകേണ്ടതെന്നതല്ല പ്രശ്‌നം, മറിച്ച് രാജ്യത്തിന് ഫലപ്രദമായ ബദൽ നൽകാനാണ് നിതീഷ് ശ്രമിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ദേശീയ തലത്തിൽ കോൺഗ്രസിന് പിന്നിൽ അണിനിരക്കണമെന്നും, പ്രാദേശിക കക്ഷികൾ തങ്ങൾക്ക് പ്രാമുഖ്യമുള്ള സംസ്ഥാനങ്ങളിൽ പ്രത്യേകമായി മത്സരിക്കണമെന്നുമാണ് ആർ.ജെ.ഡിയുടെയും, ജെ.ഡി.യുവിന്റെയും നിലപാട്. മറ്റു പ്രതിപക്ഷ കക്ഷികളെയും ഈ നീക്കത്തിന്റെ ഭാഗമാക്കാനാണ് ശ്രമം. ശരദ് പവാർ, അരവിന്ദ് കെജ്‌രിവാൾ, ഡി. രാജ, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളുമായി നിതീഷ് കുമാർ നേരത്തേ ചർച്ച നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |