തിരുവനന്തപുരം: ഉഷ്ണതരംഗവും സൂര്യാഘാതംമൂലം സംസ്ഥാനത്ത് മരണങ്ങളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. ആറുവരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. സ്കൂൾ വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ രാവിലെ 11 മുതൽ 3വരെ ഒഴിവാക്കും. കലാകായിക മത്സരങ്ങളും പരിപാടികളും ഈ സമയത്ത് നടത്തരുത്. മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.
പൊലീസ്, ഫയർഫോഴ്സ് ഉൾപ്പെടെ സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.
ആസ്‌ബെസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം. ഇത്തരം വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റണം. പകൽ 11 മുതൽ വൈകിട്ട് 3വരെ നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. നിർമ്മാണ, കർഷക, മത്സ്യത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവരടക്കം ഇതിനനുസരിച്ച് ജോലിസമയം ക്രമീകരിക്കണം.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ തീപിടിത്ത സാദ്ധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തണം. സുരക്ഷ മുൻകരുതൽ സ്വീകരിക്കണം. ആശുപത്രികളുടെയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും ഫയർ ഓഡിറ്റ് പെട്ടെന്ന് ചെയ്യണം.
ഉഷ്ണതരംഗ മേഖല
അത്യുഷ്ണം കുറയാൻ രണ്ടാഴ്ചയെടുക്കുമെന്ന് കാലാവസ്ഥ വിദഗ്ദ്ധർ. നിലവിൽ അത്യുഷ്ണംകൂടി ഉഷ്ണതരംഗമേഖലയായി മാറിയിരിക്കുകയാണ് സംസ്ഥാനം. രണ്ടിലേറെ ഉഷ്ണമാപിനികളിൽ 40 ഡിഗ്രിയിലേറെ ചൂട് ഒന്നിലേറെ ദിവസങ്ങളിൽ തുടർച്ചയായി രേഖപ്പെടുത്തുമ്പോഴാണിത്. ആലപ്പുഴ, പാലക്കാട്,തൃശൂർ,കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
ലോഡ് ഷെഡിംഗില്ല, പകരം
പ്രാദേശിക നിയന്ത്രണം
വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയതുമൂലമുള്ള പ്രതിസന്ധി തരണം ചെയ്യാൻ സംസ്ഥാന വ്യാപകമായി ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടതില്ലെന്നും പകരം പ്രാദേശികമായി ഉപഭോഗം നിയന്ത്രിക്കാനും തീരുമാനം. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണിത്. പദ്ധതി കെ.എസ്.ഇ.ബി തയ്യാറാക്കും. ഇന്ന് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് അന്തിമ തീരുമാനം.
വൈദ്യുതി ഉപഭോഗം കൂടുന്ന സെക്ഷനുകളിൽ നിയന്ത്രണം കൊണ്ടുവരാനാണ് ആലോചന. രാത്രികാലത്ത് വൈദ്യുതി ഉപയോഗിക്കുന്ന ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവ കണ്ടെത്തി ഉപഭോഗം നിയന്ത്രിക്കും. അല്ലെങ്കിൽ പ്രാദേശികമായി അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടി വരും. കൂടുതൽ ഫ്യൂസ് കത്തിപ്പോകുന്ന സ്ഥലങ്ങളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. വൈദ്യുതി തടസപ്പെട്ടാൽ വേഗത്തിൽ പുന:സ്ഥാപിക്കും.
സൂര്യാഘാതമേറ്റ് രണ്ടു മരണം
കോഴിക്കോട്: സൂര്യാഘാതമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോഴിക്കോട് പന്നിയങ്കര സ്വദേശി കണിയേരി വിജേഷ് (41), മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി മുഹമ്മദ് ഹനീഫ (63) എന്നിവർ മരിച്ചു. പെയിന്റിംഗ് തൊഴിലാളിയായ വിജേഷ് ചൊവ്വാഴ്ച പണിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെ പുലർച്ചെ മരിച്ചു. ശരീരത്തിൽ ചൂട് കൂടിയതിന്റെ ഭാഗമായി തലച്ചോറിൽ രക്തം കട്ടപിടിക്കുകയായിരുന്നു. അവിവാഹിതനാണ്.
നിർമ്മാണത്തൊഴിലാളി യായ ഹനീഫ വീടുപണിക്കിടെ ബുധനാഴ്ചയാണ് കുഴഞ്ഞുവീണത്. ഇന്നലെ രാവിലെ മരിച്ചു. ശരീരത്തിൽ പൊള്ളലേറ്റപാടുകളുണ്ട്. ഭാര്യ: ഹസീന. മക്കൾ: ഹന്ന, അനീസ, അനസ്. മരുമക്കൾ: അഷ്റഫ്, ഷൈജിൽ ബാബു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |