തിരുവനന്തപുരം: പാൽ വില കൂട്ടാൻ മിൽമ ഫെഡറേഷന്റെ യോഗത്തിലെടുത്ത തീരുമാനം അറിഞ്ഞില്ലെന്ന് പറഞ്ഞ ക്ഷീര വികസന മന്ത്രി പിന്നീട് അതു വിഴുങ്ങി. വില കൂട്ടിയതിനെക്കുറിച്ച് മന്ത്രി ജെ. ചിഞ്ചുറാണിയോട് മാദ്ധ്യമപ്രവർത്തകർ രാവിലെ ചോദിച്ചപ്പോൾ അറിഞ്ഞില്ലെന്നായിരുന്നു പ്രതികരണം. മിൽമയ്‌ക്ക് വില കൂട്ടാനുള്ള അധികാരമുണ്ടെങ്കിലും വിവരം അറിയിക്കേണ്ടതായിരുന്നുവെന്നും പറഞ്ഞു. എന്നാൽ, വൈകിട്ട് നടന്ന റീപൊസിഷനിംഗ് മിൽമ പരിപാടിയിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ വീണ്ടും മാദ്ധ്യമ പ്രവർത്തകർ ആരാഞ്ഞപ്പോൾ മൊഴി മാറി. മിൽമയിൽ നിന്നും റിപ്പോർട്ട് ലഭിച്ചെന്നും സർക്കാരല്ല, മിൽമയാണ് വിലകൂട്ടിയതെന്നും മന്ത്രി പറഞ്ഞു. വില വർദ്ധന സംബന്ധിച്ച് മന്ത്രിയെ യഥാസമയം അറിയിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് അതേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മറുപടി.
ഡിസംബർ ഒന്നിന് പാൽവിലവർദ്ധന നടപ്പിലാക്കിയപ്പോൾ മഞ്ഞ,പച്ച എന്നിവയൊഴികെ മറ്റിനങ്ങൾക്ക് ആറു രൂപവീതമാണ് ലിറ്ററിന് വർദ്ധിപ്പിച്ചത്. മഞ്ഞ,പച്ച കവർ പാലിന് നാലു രൂപയേ കൂട്ടിയിരുന്നുള്ളൂവെന്നും വില ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് രണ്ടു രൂപയുടെ വർദ്ധനയെന്നുമാണ് മിൽമയുടെ വിശദീകരണം. മിൽമ റിച്ച് കവറും മിൽമ സ്മാർട് കവറും പൊതുവെ വില്പന കുറവുള്ള ഇനങ്ങളാണ്. മൊത്തം വില്പപനയുടെ രണ്ടര ശതമാനം മാത്രമാണ് ഇവയ്ക്കുള്ളത്. പ്രതിദിനം 50,000 ലിറ്ററിനു താഴെ മാത്രമാണ് ഇവയുടെ വില്പന. 15 .80 ലക്ഷത്തിലധികം ലിറ്റർ പാലാണ് മിൽമ മൊത്തം വിൽക്കുന്നത്.
അരലിറ്റർ പാൽ വില്പന നടത്തുമ്പോൾ ചില്ലറ നൽകാൻ കഴിയുന്നില്ലെന്ന് ഏജന്റുമാർ പരാതി ഉന്നയിച്ചിരുന്നു. വേനൽകാലമായതിനാൽ പുറത്തുനിന്ന് പാൽ വാങ്ങേണ്ട സാഹചര്യമാണ്. നഷ്ടമുണ്ടാകാതിരിക്കാൻ വില കൂട്ടുകയേ നിവർത്തിയുള്ളൂ. നേരത്തെ കൂട്ടാത്ത രണ്ടു രൂപയാണ് വർദ്ധിപ്പിച്ചത് . വില വർദ്ധിപ്പിക്കേണ്ടിവന്ന സാഹചര്യം മന്ത്രിയെ ബോദ്ധ്യപ്പെടുത്തും.
-കെ.എസ്. മണി,
മിൽമ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |