തിരുവനന്തപുരം: കേളത്തിലെ ഇടതു മുന്നണി സർക്കാരുമായി നിരന്തരം ഇടഞ്ഞ്, ദേശീയശ്രദ്ധ നേടിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെപ്തംബറിൽ കാലാവധി കഴിഞ്ഞാലും കേരളത്തിൽ തുടരാൻ സാദ്ധ്യതയേറി. അഞ്ചു വർഷ കാലയളവിലേക്കോ അല്ലെങ്കിൽ രാഷ്ട്രപതിയുടെ പ്രീതിയുള്ളടത്തോളമോ ആണ് ഗവർണർക്ക് തുടരാനാവുക. കാലാവധി കഴിഞ്ഞാലും പുതിയ ഗവർണറെ നിയമിക്കും വരെ ആരിഫ് മുഹമ്മദ് ഖാന് തൽസ്ഥാനത്ത് തുടരാനാവും.
കേന്ദ്രത്തിൽ വീണ്ടും ബി.ജെ.പി സർക്കാർ വന്നാൽ ഗവർണർ തുടരാനാണ് സാദ്ധ്യത. 73കാരനായ ആരിഫ് ഖാൻ നേരത്തേ ഉപരാഷ്ട്രപതി സ്ഥാനത്തിനായി ശ്രമിച്ചിരുന്നെങ്കിലും ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധൻകറിനാണ് നറുക്ക് വീണത്. 2004ൽ ബി.ജെ.പിയിൽ ചേർന്ന ഖാൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഉന്നത ബി.ജെ.പി നേതാക്കളുമായും ഉറ്റ ബന്ധമുള്ളയാളാണ്. താൻ പതിറ്റാണ്ടുകളായി ആർ.എസ്.എസാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ 22-ാം ഗവർണറായി 2019 സെപ്തംബർ ആറിനാണ് ഖാൻ ചുമതലയേറ്റത്. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറാണ് സ്വദേശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |