ഫെബ്രുവരിയിൽ നൽകിയ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: പാഠപുസ്തക അച്ചടിയിൽ ചട്ടങ്ങൾ മറികടന്നതായി സി.എ.ജി റിപ്പോർട്ട്. അച്ചടിക്കും വിതരണത്തിനും കേരള ബുക്സ് ആൻഡ് പബ്ളിക്കേഷൻ സൊസൈറ്റിക്ക് (കെ.ബി.പി.എസ്) 35 ശതമാനം അധിക തുക നൽകിയത് സ്റ്റോർ പർച്ചേസ് മാനുവലിന്റെ ലംഘനമാണെന്നും സി.എ.ജി കണ്ടെത്തി. ഫെബ്രുവരിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
പാഠപുസ്തകങ്ങൾ അച്ചടിക്ക് പേപ്പർ വാങ്ങാൻ ടെൻഡർ വിളിക്കാതെയാണ് തമിഴ്നാട് ന്യൂസ് പ്രിന്റ് ആൻഡ് പേപ്പേഴ്സ് ലിമിറ്റഡിന് കരാർ നൽകിയത്. പാഠപുസ്തക വിതരണം വൈകാതിരിക്കാനാണ് നടപടിയെന്നായിരുന്നു സർക്കാർ വിശദീകരണം. പേപ്പർ വാങ്ങൽ, അച്ചടി, വിതരണം എന്നിവ എല്ലാക്കൊല്ലവും നടക്കുന്നതിനാൽ മുൻകൂട്ടി തീരുമാനിക്കാൻ പറ്റില്ലേയെന്ന് സി. എ.ജി ആരാഞ്ഞു.
2021-22ലാണ് തമിഴ്നാട് ന്യൂസ്‌പ്രിന്റ് ആൻഡ് പേപ്പേഴ്സിൽ നിന്ന് കടലാസ് വാങ്ങാൻ കെ.ബി.പി.എസിന് വിദ്യാഭ്യാസവകുപ്പ് അനുമതി നൽകിയത്. അടുത്ത വർഷവും ടെൻഡർ ഒഴിവാക്കിയ സർക്കാർ 35 കോടി രൂപ പേപ്പർ വാങ്ങാൻ അനുവദിച്ചു.
അച്ചടി, വിതരണ നിരക്ക് രണ്ട് വർഷവും 35 ശതമാനം വർദ്ധിച്ചതായി സി.എ.ജി കണ്ടെത്തി. 2022-23ൽ 70.03 കോടി രൂപയാണ് കെ.ബി.പി.എസിനു വിദ്യാഭ്യാസ വകുപ്പ് നൽകിയത്. 2017-18 മുതൽ ഉയർന്ന നിരക്കാണ് നൽകുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2023-24 അദ്ധ്യയന വർഷം 4.9 കോടി പാഠപുസ്തകങ്ങളാണ് ആവശ്യം. ഇതിൽ ഒന്നാം വാല്യം പുസ്തകങ്ങളുടെ അച്ചടി 85% പൂർത്തിയായി. ജില്ലാ ഹബ്ബുകളിൽ എത്തിച്ച 72% പുസ്തകങ്ങളിൽ ഏറെയും വിതരണം നടത്തി. സ്കൂൾ തുറക്കും മുൻപ് കുട്ടികൾക്ക് പാഠപുസ്തകം എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം. രണ്ട് വർഷമായി കുടുംബശ്രീയാണ് വിതരണം. അധികച്ചെലവ് വരുന്നതിനാൽ അച്ചടി വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കാനും സാദ്ധ്യതയുണ്ട്. ഇക്കുറി സ്റ്റോർ കീപ്പർമാരെ വകുപ്പ് നേരിട്ട് നിയമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |