കൊച്ചി: സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് ശുദ്ധ തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിൽ നൂറ് വാഗ്ദാനങ്ങൾ പോലും നടപ്പാക്കിയിരുന്നില്ല. ആളുകൾ ഇതൊന്നും സൂക്ഷ്മതയോടെ വായിക്കില്ലെന്ന ധാരണയിലാണ് വീണ്ടും പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചത്.
മൂന്ന് ലക്ഷത്തിലധികം പേർക്ക് ജോലി നൽകിയെന്നതാണ് പുതിയ റിപ്പോർട്ടിലെ പ്രധാനഭാഗം. ബാങ്ക് വായ്പ എടുത്തവരുടെയും പഞ്ചായത്തിൽ ലൈസൻസിനായി അപേക്ഷ നൽകിയവരുടെയും വിവരങ്ങൾ ശേഖരിച്ച് അതെല്ലാം സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിച്ച പുതിയ സംരംഭങ്ങളാണെന്ന് വരുത്തിത്തീർക്കുന്നു. വിദേശത്തു നിന്ന് മടങ്ങി വന്നവർ തുടങ്ങിയ സംരംഭങ്ങളും സർക്കാർ സ്വന്തം പേരിൽ ഉൾപ്പെടുത്തി.
എല്ലാ വകുപ്പുകളിലും സർക്കാർ തികഞ്ഞ പരാജയമാണ്. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ തമ്മിലടിക്ക് ഇരയായി സത്യസന്ധനായ ഒരു ഉദ്യോഗസ്ഥൻ സസ്പെൻഡ് ചെയ്യപ്പെട്ടു.
സമരം ചെയ്തതിനും മുഖ്യമന്ത്രി പ്രതിപക്ഷത്തെ ആക്ഷേപിച്ചു. എന്നാൽ രേഖകളുടെ പിൻബലത്തോടെ തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകാനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ല. കോൺഗ്രസും ബി.ജെ.പിയും ഒന്നിച്ച് സമരം ചെയ്യുന്നുവെന്നാണ് അടുത്ത ആക്ഷേപം. പിണറായി വിജയനാണ് ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയിരിക്കുന്നത്. ആ ധാരണയുള്ളതു കൊണ്ടാണ് കേന്ദ്ര ഏജൻസികളൊന്നും കേരളത്തിലേക്ക് അന്വേഷണത്തിന് വരാത്തതെന്നും സതീശൻ പറഞ്ഞു.
സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്
ജനത്തെ കബളിപ്പിക്കൽ: ചെന്നിത്തല
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന് മുഖ്യമന്ത്രി പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് ജനത്തെ കബളിപ്പിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ ഡി.സി.സിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാസ് മാർക്ക് പോലും കൊടുക്കാനാകാത്ത റിപ്പോർട്ട് നിരാശാജനകമാണ്. കോൺഗ്രസ് അത് ചവറ്റുകുട്ടയിലിടുകയാണ്. ഏഴു വർഷമായി ഭരിക്കുന്ന സർക്കാരിന് ഒരു വൻകിട പദ്ധതി പോലും നടപ്പാക്കാനായില്ല. അഴിമതി നടത്തി പാർട്ടി നേതാക്കൾ തടിച്ചു കൊഴുക്കുകയാണ്. ഉയർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ പി.വിജയനെതിരായ നടപടി പൊലീസിന്റെ വിശ്വാസ്യത തകർത്തു. അദ്ദേഹത്തെ സസ്പെൻഡ് ചെയ്തപ്പോൾ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് സർക്കാർ പരിശോധിക്കണം. പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡും തീവ്രവാദത്തെ നേരിടാനുള്ള പ്രവർത്തനങ്ങളും പരാജയപ്പെട്ടെന്ന് ഇത് തെളിയിക്കുന്നു.
എ.ഐ കാമറ ഇടപാട് കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ്. അഴിമതി ആരോപണത്തിൽ മറുപടിപറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നത് തികഞ്ഞ കുറ്റബോധം കൊണ്ടാണ്.
സതീശന്റെ ഇഷ്ട വാക്ക്
തട്ടിപ്പ് : മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് തട്ടിപ്പാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി.
അന്താരാഷ്ട്ര ലേബർ കോൺക്ളേവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതിപക്ഷ നേതാവായി സ്ഥാനം ഏറ്റതു മുതൽ തട്ടിപ്പെന്ന വാക്ക് ഉപയോഗിക്കാത്ത ദിവസമില്ല. വെറുതേ പ്രസ്താവന നടത്താതെ, നിയമത്തിന്റെയോ രേഖകളുടെയോ പിൻബലത്തോടെ വേണം ആരോപണം ഉന്നയിക്കാൻ. ഏറ്റവും കൂടുതൽ അഴിമതിയാരോപണം ഉന്നയിക്കുന്നതാരെന്ന മത്സരത്തിലാണ് രമേശ് ചെന്നിത്തലയും വി.ഡി സതീശനും. മുഖ്യമന്ത്രിയെയും കുടുംബത്തെയും ആക്രമിക്കുകയാണ് കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും അജണ്ട. സെക്രട്ടേറിയറ്റ് ഉപരോധം പരാജയമായിരുന്നു. ഉച്ചയ്ക്ക് 12 മണിയായപ്പോൾ തന്നെ വെയിലു താങ്ങാനാവാതെ പലരും വാഹനങ്ങളിൽ കയറിപ്പോയി. എൽ.ഡി.എഫ് നടത്തിയ താലൂക്ക് സഭകളിൽ ഓരോന്നിലും രണ്ടായിരത്തിലധികം പേർ പങ്കെടുത്തിരുന്നു. ഇതൊക്കെ കണ്ട് സമനില തെറ്റിയാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. ഞങ്ങൾക്ക് ജനങ്ങൾ കൂടെയുണ്ടെന്ന ഉറപ്പുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |