18 മാസത്തിനകം പൂർത്തിയാക്കും
തിരുവനന്തപുരം: വികസന പദ്ധതികൾ മുൻഗണനാക്രമത്തിൽ പൂർത്തിയാക്കിയും കൂടുതൽ ജനക്ഷേമ കാര്യങ്ങൾ ആവിഷ്‌കരിച്ചും മുഖം മിനുക്കാൻ സംസ്ഥാന സർക്കാർ. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് നീക്കം.
അടുത്ത 18 മാസത്തിനകം പൂർത്തീകരിക്കാനാവുന്ന പദ്ധതികളുടെ വിശദാംശങ്ങൾ കൈമാറാൻ എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും ചീഫ്സെക്രട്ടറി ഡോ.വി.വേണു നിർദ്ദേശം നൽകി.
കെ-ഫോൺ, ലൈഫ്, നഗരഗതാഗത പദ്ധതികൾ, ചെറുകിട തുറമുഖ വികസന പദ്ധതികൾ, ജലപാതാ വികസനം എന്നിവ ഇഴയുകയാണ്. വിഴിഞ്ഞം തുറമുഖ വികസനത്തിന് അനിവാര്യമായ ഔട്ടർ റിംഗ് റോഡ്, കോഴിക്കോട്- തിരുവനന്തപുരം മെട്രോ പദ്ധതികൾ, നഗരങ്ങളിലെ റോഡ് വികസനം, സംയോജിത ഗതാഗത പദ്ധതികൾ എന്നിവയ്ക്കും വേഗം പോരാ. ശബരിമല വിമാനത്താവളത്തിന് കേന്ദ്രാനുമതി നേടിയെടുക്കേണ്ടതുമുണ്ട്. ഇതിനെല്ലാം വകുപ്പ് സെക്രട്ടറിമാരുടെ ഭാഗത്തുനിന്ന് ഊർജ്ജിത നടപടികളുണ്ടാവണം.
ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും തൊഴിലവസരങ്ങൾ കൂട്ടാനുമുള്ള പദ്ധതികളും നടപ്പാക്കും. വ്യവസായ സംരംഭങ്ങളുടെ അനുമതിക്ക് നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതികൾ വരുത്തിയെങ്കിലും പ്രതീക്ഷിച്ച പോലെ നിക്ഷേപകരെ ആകർഷിക്കാനായിട്ടില്ല. വ്യവസായ സൗഹൃദ റാങ്കിംഗിൽ രാജ്യത്ത് 15-ാം സ്ഥാനത്താണ് കേരളം. റാങ്കിംഗിൽ അഞ്ച് വർഷത്തിനകം ഒന്നാം സ്ഥാനത്തെത്തുമെന്നായിരുന്നു പ്രകടനപത്രികയിലെ വാഗ്ദാനം. ഗവർണർ ബില്ലിലൊപ്പിട്ടതോടെ ഭൂമിതരംമാറ്റൽ, പട്ടയഭൂമിയിലെ നിർമ്മാണം ക്രമപ്പെടുത്തൽ എന്നിവ വേഗത്തിലാക്കാനാകും
മുൻഅഗണന ഇവയ്ക്ക്
1 ഐ.ടി പദ്ധതികൾ
കൂടുതൽ സംരംഭങ്ങൾക്ക് വഴിയൊരുക്കി തൊഴിലവസരം കൂട്ടും. നൈപുണ്യവികസനത്തിലൂടെ സാധാരണ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തും
2 കെ-ഫോൺ
ഉദ്ഘാടനം ചെയ്ത് 10 മാസമായിട്ടും പ്രഖ്യാപിച്ചതിന്റെ മൂന്നിലൊന്ന് (4102)കണക്ഷൻ പോലും നൽകാനായില്ല. 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റാണ് ലക്ഷ്യം
3 ഇ-ഓഫീസ്
സർക്കാർ സേവനങ്ങൾ സുതാര്യമാക്കുന്ന ഇ-ഓഫീസ് പൂർണമായി നടപ്പാക്കും. ഇതോടെ ഫയൽനീക്കം ഡിജിറ്റലാവും. വേഗത്തിൽ തീരുമാനങ്ങളെടുക്കാനാവും
4 വ്യവസായ സൗഹൃദം
കേരളം നിക്ഷേപസൗഹൃദമാക്കും. അനുമതികൾ ഏകജാലകത്തിലൂടെ. സ്റ്റാർട്ടപ്പുകളിൽ ഒരു ലക്ഷം തൊഴിലാണ് ലക്ഷ്യം
5 കേന്ദ്രപദ്ധതികൾ
ദേശീയപാതാ വികസനമടക്കം വേഗത്തിലാക്കും. പദ്ധതി നടത്തിപ്പിന് കേന്ദ്രവിഹിതം നേടിയെടുക്കുന്നത് കാര്യക്ഷമമാക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |