കൊച്ചി: ഉന്നത പഠനനിലവാരവും ചിട്ടയായ പ്രവർത്തനശൈലിയും വിദ്യാർത്ഥികളെ പരീക്ഷകൾക്ക് മുൻകൂട്ടി സജ്ജമാക്കുന്നതുമാണ് സി.ബി.എസ്.ഇയുടെ പന്ത്രണ്ട്, പത്ത് ക്ളാസുകളിൽ രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിന് തുടർച്ചയായ പത്താം വർഷവും നേടിക്കൊടുത്തത്. ദേശീയ സ്ഥാപനങ്ങളിൽ ഉന്നതപഠനത്തിനുള്ള പ്രവേശനപ്പരീക്ഷകളിലും സി.ബി.എസ്.ഇ വിദ്യാർത്ഥികൾ മേൽക്കൈ നേടുന്നതും പതിവാണ്.
ഇന്നലെ ഫലം വന്ന പത്താം ക്ളാസിൽ 99.75 ശതമാനമാണ് കേരളവും ലക്ഷദ്വീപും ഉൾപ്പെട്ട തിരുവനന്തപുരം മേഖല നേടിയത്. പന്ത്രണ്ടാം ക്ളാസിൽ 99.91 ശതമാനവും വിജയം കൈവരിച്ചു. വിജയികളിൽ ബഹുഭൂരിപക്ഷവും ഡിസ്റ്റിംഗ്ഷനും സ്വന്തമാക്കി.
പത്തുവർഷം മുമ്പ് ഒമ്പത് മേഖലകളായിരിക്കെ കൈവരിച്ച ഒന്നാം സ്ഥാനം 17 ആയി വർദ്ധിച്ചപ്പോഴും നിലനിറുത്തുന്നത് കൃത്യമായ ലക്ഷ്യബോധത്തോടെ സ്‌കൂളുകൾ പ്രവർത്തിക്കുന്നത് മൂലമാണണെന്ന് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ പറഞ്ഞു. കേരളത്തിലെ സേ പരീക്ഷയ്ക്ക് തുല്യമായ കമ്പാർട്ടുമെന്റൽ പരീക്ഷയിലൂടെ തുടർപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്കും വിജയിക്കാൻ കഴിയും. ജൂലായ് ആദ്യവാരം പരീക്ഷ നടക്കും.
ചിട്ടയോടെയും ശാസ്ത്രീയവുമായ പ്രവർത്തനശൈലി സ്വീകരിക്കുന്ന സ്കൂളുകളുടെ മികവാണ് വിജയത്തിന് പിന്നിൽ. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്താൻ നിരന്തരമായ ഇടപെടലുകളാണ് സ്വീകരിക്കുന്നത്. ശാസ്ത്രവിഷയങ്ങളിൽ ഉൾപ്പെടെ കുട്ടികളുടെ പ്രകടനം നിരന്തരമായി നിരീക്ഷിക്കുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്യും.
പന്ത്രണ്ടാം ക്ളാസിൽ ഓരോ വിഷയത്തിനും 33 ശതമാനം മാർക്കെങ്കിലും എഴുത്തുപരീക്ഷയിൽ നേടിയാലേ ഉന്നതപഠനത്തിന് യോഗ്യത നേടാൻ കഴിയൂ. ചെറിയ ക്ളാസ് മുതൽ വിദ്യാർത്ഥികളെ എഴുതാനും വായിക്കാനും പ്രത്യേക പരിശീലനം നൽകുന്നുണ്ട്. ഒമ്പതാം ക്ളാസ് മുതൽ പരീക്ഷ എങ്ങനെ നേരിടണമെന്നും ഉയർന്ന മാർക്ക് ലഭിക്കുന്നവിധത്തിൽ എഴുതണമെന്നും കൃത്യമായ പരിശീലനം സ്‌കൂളുകൾ നൽകുന്നുണ്ട്. ഭയം നീക്കി വിദ്യാർത്ഥികളെ പരീക്ഷാസൗഹൃദമാക്കുന്ന പരിശീലനം ആശങ്കയില്ലാതെ പരീക്ഷയെ നേരിടാൻ സഹായിക്കുന്നുണ്ടെന്ന് ഡോ. ഇന്ദിര രാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |