പോത്തൻകോട് : കെട്ടിട നിർമ്മാണ സ്ഥലത്ത് നോക്കുകൂലി നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ കരാറുകാരനും നിർമ്മാണത്തൊഴിലാളികൾക്കും മർദ്ദനമേറ്രതായി പരാതി. പോത്തൻകോട് നന്നാട്ടുകാവ് കടുവാക്കുഴിയിൽ ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കേസെടുത്ത പോത്തൻകോട് പൊലീസ് രണ്ട് ലോഡിംഗ് തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂർ സ്വദേശിക്കായി പുതുതായി നിർമ്മിക്കുന്ന വീടിന്റെ ബെയിസ്‌മെന്റിനായുള്ള ബെൽറ്റ് കോൺക്രീറ്റ് നടക്കുന്നിടത്തായിരുന്നു സംഘർഷം.
കമ്പികെട്ടി കോൺക്രീറ്റ് ചെയ്യാനായി കരാറെടുത്തിരിക്കുന്ന മണികണ്ഠൻ, നിർമ്മാണാവശ്യത്തിനുള്ള വാർക്ക കമ്പികൾ കഴിഞ്ഞ ദിവസം ഇവിടെ ഇറക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഇന്നലെ കോൺക്രീറ്റ് ജോലികൾ തുടങ്ങുന്നതിനിടെ യൂണിയൻ തൊഴിലാളികൾ സ്ഥലത്തെത്തി 10,000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടു. കരാറുകാരൻ തുക നൽകാൻ വിസമ്മതിച്ചു. ഇതോടെയാണ് വാക്കുതർക്കവും സംഘർഷവുമുണ്ടായത്. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി., എ.ഐ.ടി.യു.സി., ബി.എം.എസ്. തുടങ്ങിയ ട്രേഡ് യൂണിയനുകളിൽപ്പെട്ട പതിനഞ്ചോളം തൊഴിലാളികളാണ് നോക്കുകൂലി ആവശ്യപ്പെട്ടത്. പരിക്കേറ്റ മൂന്ന് നിർമ്മാണ തൊഴിലാളികളെയും മർദ്ദന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ യുവാവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |