തിരുവനന്തപുരം: എൻജിനിയറിംഗ് വിദ്യാഭ്യാസം കൂടുതൽ വ്യവസായ ബന്ധിതമാക്കാനും നവീകരിക്കാനുമായി വ്യവസായികളും സാങ്കേതിക വിദഗ്ദ്ധരുമടങ്ങുന്ന നവീകരണ വ്യവസായ കൗൺസിൽ (ഇന്നൊവേഷൻ ഇൻഡസ്ട്രി കൗൺസിൽ) ആരംഭിക്കാൻ സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. വിക്രം സാരാഭായി സ്‌പേസ് സെന്റർ ഡയറക്ടർ ഡോ. എസ്. സോമനാഥിന്റെ നേതൃത്വത്തിലാവും കൗൺസിൽ. യൂണിവേഴ്സിറ്റികളിലെ അക്കാഡമിക്, ഗവേഷണ കൗൺസിലുകൾക്കുള്ള സ്റ്റാറ്റൂട്ടറി അധികാരങ്ങൾ വ്യവസായ കൗൺസിലിനും നൽകാൻ സർവകലാശാല ആക്ട് ഭേദഗതി ചെയ്യാൻ സർക്കാരിന് ശുപാർശ നൽകും.
പുതിയ കൗൺസിൽ എൻജിനിയറിംഗ് പാഠ്യപദ്ധതിയും പഠനരീതിയും അപഗ്രഥിക്കുകയും മാറ്റങ്ങൾ വരുത്തുകയും കോഴ്സുകൾ കൂടുതൽ തൊഴിലധിഷ്ഠിതമാക്കുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് തൊഴിൽ ഉറപ്പുനൽകുന്ന വൈദഗ്ധ്യവും നൈപുണ്യവും പഠനകാലയളവിൽ തന്നെ ആർജ്ജിക്കാനാവുന്ന രീതിയിൽ വ്യാവസായിക ബന്ധിതമായ ഇന്റേൺഷിപ്പുകളും പ്രോജക്ടുകളും അധിക വിഷയങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമാക്കും.
വൈജ്ഞാനിക സമൂഹ നിർമ്മിതിക്കാവശ്യമായ തൊഴിലധിഷ്ഠിത കോഴ്സുകൾ രൂപീകരിക്കുക, നിലവിലെ കോഴ്സുകളിലെ വിജ്ഞാന നൈപുണ്യ ന്യൂനതകൾ പരിഹരിച്ച് നവീകരിക്കുക, വ്യവസായശാലകളുടെ പങ്കാളിത്തത്തോടെയുള്ള പരീക്ഷണശാലകൾ കോളേജുകളിൽ ആരംഭിക്കുക തുടങ്ങിയവയും കൗൺസിലിന്റെ ചുമതലയാണ്.
മൂല്യനിർണയ പരാതി അന്വേഷിക്കും
ബിടെക് പരീക്ഷയിൽ 24ഉം 22ഉം മാർക്ക് ലഭിച്ചവർക്ക് പുനഃപരിശോധനയിൽ 17ഉം 10 ഉം മാർക്കായി കുറഞ്ഞതും റിവ്യൂ കമ്മിറ്റി പരിശോധിച്ചപ്പോൾ 17 മാർക്ക് 76 ആയും 10 മാർക്ക് 46 ആയും ഉയർന്നതും സർവകലാശാലാ അന്വേഷിക്കും. പി.വി.സി ഡോ.എസ്. അയൂബും പരീക്ഷാ ഉപസമിതി കൺവീനർ ഡോ. സി. സതീഷ് കുമാറുമാവും അന്വേഷിക്കുക. സിവിൽ എൻജിനിയറിംഗ് ഏഴാം സെമസ്റ്ററിലെ 'സ്ട്രക്ടച്ചറൽ അനാലിസിസ്' വിഷയത്തിന്റെ മൂല്യനിർണയത്തിലാണ് ക്രമക്കേടുണ്ടായത്.
അയോഗ്യരെ കണ്ടെത്തും
സാങ്കേതിക സർവകലാശാലയിലെ എൻജിനിയറിംഗ് കോളേജുകളിൽ 961 അദ്ധ്യാപകർ അയോഗ്യരാണെന്ന സി.എ.ജി റിപ്പോർട്ടിനു പിന്നാലെ, വിശദപരിശോധനയ്ക്ക് സിൻഡിക്റ്റ് ഉപസമിതിയെ നിയോഗിച്ചു. അഫിലിയേറ്റഡ് കോളേജുകളിലെ അദ്ധ്യാപക സ്ഥാനക്കയറ്റം എ.ഐ.സി.ടി.ഇ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായി പരിശോധിക്കാനാണ് സമിതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |