SignIn
Kerala Kaumudi Online
Wednesday, 01 May 2024 4.59 PM IST

ക്രമക്കേടുണ്ടെങ്കിൽ വി.സി നിയമനം നിലനിൽക്കില്ല: ഹൈക്കോടതി

 കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും

കൊച്ചി: ക്രമക്കേടുകൾ കണ്ടാൽ വി.സിമാരുടെ നിയമനം നിലനിൽക്കില്ലെന്ന് ഹൈക്കോടതി വാക്കാൽ വ്യക്തമാക്കി. സെലക്‌ഷൻ കമ്മിറ്റിയുടെ ശുപാർശ പരിഗണിച്ചാണ് വി.സിമാരെ ചാൻസലർ നിയമിക്കുന്നത്.
യോഗ്യതയുള്ളവർക്കാണു നിയമനം ലഭിച്ചതെങ്കിലും ചട്ടങ്ങൾ പാലിച്ചതിൽ പാളിച്ച കണ്ടാൽ ചാൻസലർക്ക് ഇടപെടാം. ഗവർണർ നൽകിയ കാരണംകാണിക്കൽ നോട്ടീസിനെതിരെ എട്ട്‌ വി.സിമാർ നൽകിയ ഹർജി പരിഗണിക്കവേയാണ് സിങ്കിൾ ബഞ്ച് ഈ പരാമ‌ർശം നടത്തിയത്.

നിയമന സംവിധാനത്തിൽ തെറ്റുകൾ സംഭവിച്ചോയെന്നു പരിശോധിക്കാനുള്ള ഉത്തരവാദിത്വം ചാൻസലർക്കുണ്ട്. സുപ്രീം കോടതിയിൽ മറുപടി നൽകാൻ ചാൻസലർക്കു ബാദ്ധ്യതയുണ്ടെന്നതും പരിഗണിക്കണം. ആർക്കു തെറ്റു സംഭവിച്ചാലും തിരുത്തും. വി.സിയെന്നത് സർവകലാശാലയുടെ ഉന്നത പദവിയായതിനാൽ അതിൽ അനിശ്ചിതത്വം ഉണ്ടാകരുതെന്നാണ് കോടതിയുടെ നിലപാട്. ഗവർണർ പുറത്താക്കിയതിനെതിരെ 15 സെനറ്റംഗങ്ങൾ നൽകിയ ഹർജി ബുധനാഴ്ച പരിഗണിച്ചപ്പോഴും ഇക്കാര്യമാണ് വ്യക്തമാക്കിയതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.

രാജി നൽകാൻ തയ്യാറാകാത്തതിന് ചാൻസലർ കൂടിയായ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിനു വിശദീകരണം നൽകാൻ വൈസ് ചാൻസലർമാർക്ക് ഹൈക്കോടതി ഈമാസം ഏഴിനു വൈകിട്ട് അഞ്ചുവരെ സമയം നീട്ടിനൽകി. ഇന്നലെ വൈകിട്ട് അഞ്ചിനകം മറുപടി നൽകണമെന്നായിരുന്നു ഗവർണറുടെ നിർദ്ദേശം. എതിർസത്യവാങ്മൂലം സമർപ്പിക്കാൻ ഗവർണർക്കും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സമയം അനുവദിച്ചു. വി.സിമാർക്ക് നേരിട്ടു വിശദീകരണം നൽകാം. കേസ് എട്ടിനു വീണ്ടും പരിഗണിക്കും.


രണ്ടു വി.സിമാർ വിശദീകരണം നൽകി

കേരള, കുഫോസ് വി.സിമാർ വിശദീകരണം നൽകിയതായി ഹർജിക്കാരുടെ അഭിഭാഷകർ ബോധിപ്പിച്ചു. യു.ജി.സി, സർവകലാശാല ചട്ടങ്ങൾ പാലിച്ചുള്ള നിയമനം റദ്ദാക്കാൻ ചാൻസലർക്ക് അവകാശമില്ലെന്നു ചൂണ്ടിക്കാട്ടി വി.സിമാരായ ഡോ.വി.പി. മഹാദേവൻ പിളള (കേരള), ഡോ. സാബു തോമസ് (എം.ജി), ഡോ. കെ.എൻ. മധുസൂദനൻ (കുസാറ്റ്), ഡോ. കെ. റിജി ജോൺ (കുഫോസ്), ഡോ. എം.വി. നാരായണൻ (കാലടി), ഡോ. എം.കെ. ജയരാജ് (കലിക്കറ്റ്), ഡോ. വി. അനിൽകുമാർ (മലയാളം സർവകലാശാല), ഡോ. ഗോപിനാഥ് രവീന്ദ്രൻ (കണ്ണൂർ) എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

യു.ജി.സി ചട്ടങ്ങൾ പാലിച്ചില്ലെന്നു വിലയിരുത്തി സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് കഴിഞ്ഞമാസം 24നകം രാജിവയ്ക്കാൻ വി.സിമാരോട് ചാൻസലർ ആവശ്യപ്പെട്ടത്. സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് തങ്ങൾക്ക് ബാധകമാകുന്നതെങ്ങനെയെന്നാണ് വി.സിമാരുടെ ചോദ്യം. നിയമനത്തിനാവശ്യമായ യോഗ്യത തങ്ങൾക്കെല്ലാം ഉള്ളതിനാൽ നോട്ടീസ് അസാധുവായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.