തിരുവനന്തപുരം: പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന ഗവർണറുടെ നോട്ടീസിന് എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസ് ഇന്നലെ മറുപടി നൽകി. 7ന് ഹിയറിംഗിന് അവസരം നൽകണമെന്നും ആവശ്യപ്പെട്ടു. സാങ്കേതിക സർവകലാശാല വൈസ്ചാൻസലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് തന്റെ കാര്യത്തിൽ ബാധകമാകുമോയെന്ന് സംശയമുണ്ടെന്ന് മൂന്നു പേജുള്ള വിശദീകരണത്തിൽ അദ്ദേഹം പറയുന്നു.
തന്റെ അക്കാഡമിക് മികവുകൾ പരിഗണിക്കുമ്പോൾ വി.സിയായിരിക്കാൻ എല്ലാ യോഗ്യതയുമുണ്ട്. നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിക്കൊടുത്ത് സർവകലാശാലയെ പുതിയ ഉയരങ്ങളിലെത്തിക്കാനും തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു.
ഫിഷറീസ് സർവകലാശാല വി.സി കെ.റിജി ജോണും കേരള സർവകലാശാല മുൻ വി.സി ഡോ. വി.പി മഹാദേവൻ പിള്ളയും ഗവർണർക്ക് നേരത്തേ മറുപടി നൽകിയിരുന്നു. തന്റെ നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയിലുള്ള കേസിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഫിഷറീസ് വി.സിയുടെ മറുപടി. തനിക്ക് എല്ലാ യോഗ്യതകളുമുണ്ടെന്നാണ് ഡോ. വി.പി.മഹാദേവൻ പിള്ള മറുപടി നൽകിയത്.
കാരണം കാണിക്കൽ നോട്ടീസ് നൽകിയവർക്ക് ഹിയറിംഗിന് താത്പര്യമുണ്ടെങ്കിൽ ഏഴിനകം അറിയിക്കണമെന്ന് ഗവർണർ നിർദ്ദേശിച്ചിരുന്നു. നോട്ടീസിന് മറുപടി നൽകാനുള്ള സമയവും അന്നുവരെ നീട്ടി. ഇതിനകം മറുപടി നൽകിയില്ലെങ്കിൽ ഒന്നും അറിയിക്കാനില്ലെന്ന് കണക്കാക്കിയുള്ള തീരുമാനങ്ങളുണ്ടാവുമെന്നാണ് ഗവർണർ അറിയിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |