ആലുവ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഒന്നിച്ച് നിൽക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കൊടുക്കൽ വാങ്ങലുകൾ നടത്തിയെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ കുറ്റപ്പെടുത്തി. ഭരണഘടനാ ചുമതലകൾ നിറവേറ്റുന്ന ഗവർണറെ കടന്നാക്രമിക്കുന്ന പ്രതിപക്ഷനേതാവ് അഴിമതിവിരുദ്ധ നിലപാടിനെ ഇകഴ്ത്തിക്കാട്ടാൻ മത്സരിക്കുകയാണ്. രാജ്ഭവനിൽ മൂന്നുവർഷത്തിനിടെ ആരിഫ് മുഹമ്മദ് ഖാൻ ഏതെങ്കിലും ബന്ധുവിനെ നിയമിച്ചിട്ടുണ്ടോയെന്നും ഏതെങ്കിലും അഴിമതിക്ക് കൂട്ടുനിന്നിട്ടുണ്ടോയെന്നും ആരോപണമുന്നയിക്കുന്നവർ വ്യക്തമാക്കണം.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പേഴ്സണൽ സ്റ്റാഫിന് പെൻഷൻ കൊടുക്കുന്ന പ്രവണത അവസാനിപ്പിക്കണം. ഇത് കേരളത്തിൽ മാത്രം കണ്ടുവരുന്ന കീഴ്‌വഴക്കമാണ്. സഖാക്കൾ രാജ്ഭവനിൽവന്ന് മുദ്രാവാക്യം വിളിച്ചാൽ സ്വജനപക്ഷപാതത്തിന് എതിരായ ഗവർണറുടെ നിലപാടിൽ മാറ്റംവരില്ല. രാജ്ഭവനിൽ ഇരുപത് വർഷമായി തുടരുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം മാനുഷിക പരിഗണനയുടെ ഭാഗമാണ്. അതിനെ സി.പി.എമ്മിന്റെ ബന്ധുനിയമനവുമായി താരതമ്യം ചെയ്യാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |