കാസർകോട്: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലിനെ വെല്ലുവിളിച്ച് കാസർകോട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. ബിജെപിയിൽ പോകാൻ തന്റെ അച്ഛൻ കെ കരുണാകരനല്ല, പത്മജ പരസ്യ സംവാദത്തിന് തയ്യാറാകണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
'പത്മജ പരസ്യ സംവാദത്തിന് തയ്യാറാകണം. എന്റെ അച്ഛൻ കെ കരുണാകരനല്ല. മരിക്കുംവരെ ഞാൻ കോൺഗ്രസുകാരനായിരിക്കും. പത്മജ എന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്. രാജ്‌മോഹൻ ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല. 1973 മുതലുള്ള ചരിത്രം ഞാൻ വിളിച്ച് പറയും. ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞാൻ', രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
'സിപിഎം കള്ളവോട്ട് ചെയ്‌തു. പയ്യന്നൂരിലും കല്യാശേരിയിലും വ്യാപകമായി കള്ളവോട്ട് ചെയ്‌തു. ബൂത്ത് പിടിച്ചെടുത്തു. എത്ര കള്ളവോട്ട് നടന്നാലും ഒരു ലക്ഷം വോട്ടിന് വിജയിക്കും. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ സിപിഎം, ബിജെപി വോട്ടുകൾ കുറയും. പല ബൂത്തുകളിലും ഇരിക്കാൻ സിപിഎം ഏജന്റുമാർ ഉണ്ടായിരുന്നില്ല. ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് വരും. ജില്ലാ പൊലീസ് മേധാവി രാഷ്‌ട്രീയം കളിച്ചു. അതിനാൽ, ഉടൻ എസ്‌പിയെ മാറ്റാൻ തയ്യാറാകണം', രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
തൃശൂരിൽ സുരേഷ് ഗോപി തന്നെ ജയിക്കുമെന്നും താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനേ വോട്ട് ചെയ്യൂ എന്നും പത്മജ പറഞ്ഞിരുന്നു. 'ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വോട്ട് ചെയ്യും. എന്നും എന്റെ മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാൻ പറഞ്ഞിട്ടുള്ള ആളാണ് പിതാവ്. ഇവിടെ മത്സരിക്കുന്നത് ചേട്ടനാണ് എന്ന് നോക്കാൻ പറ്റില്ല. ചേട്ടനും അച്ഛനും അമ്മയുമൊക്കെ വീട്ടിലാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലരോടും സംസാരിച്ചപ്പോൾ, സുരേഷ് ഗോപിക്കാണ് മുൻതൂക്കം എന്നാണ് മനസിലായത്. അതും വിചാരിക്കുന്നതിനേക്കാൾ മുൻപിലാണ് അദ്ദേഹം. നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്ത് നിന്നാണ് സുരേഷ് ഗോപിക്ക് വോട്ട് വരുന്നത്. സ്ത്രീകളും ചെറുപ്പക്കാരും അദ്ദേഹത്തിന് പിന്നിലുണ്ട്. ഞാൻ പോയ സ്ഥലത്തെ ഒട്ടേറെ സ്ത്രീകൾ സുരേഷ് ഗോപിയുടെ വിജയത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞു. പിന്നെ ചേട്ടന് വേണ്ടി പ്രാർത്ഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ. ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനം വേറെയാണ്.' , പത്മജ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |