ധനവകുപ്പിന്റെ എതിർപ്പ് തള്ളി
തിരുവനന്തപുരം: ഹൈസ്കൂൾ അദ്ധ്യാപക തസ്തിക നിർണയത്തിന് ഇക്കൊല്ലം കൂടി അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം 1 : 40 തുടരാൻ വിദ്യാഭ്യാസ വകുപ്പിന് മന്ത്രിസഭാ യോഗത്തിന്റെ അനുമതി. ധനകാര്യ വകുപ്പിന്റെ എതിർപ്പ് തള്ളിയാണിത്.
ഹൈസ്കൂൾ അദ്ധ്യാപക തസ്തിക നിർണയത്തിന് നിലവിലെ അനുപാതം 1:45 (45 കുട്ടികൾക്ക് ഒരദ്ധ്യാപകൻ) മതിയായ കുട്ടികളില്ലാത്ത സ്കൂളുകളിൽ 1:40 ആയി കുറച്ചിരുന്നു. 9, 10 ക്ലാസുകളിലെ അദ്ധ്യാപക തസ്തിക സംരക്ഷിക്കാനായിരുന്നു ഈ ഇളവ്. ഇത്തവണയും സമാന പ്രശ്നം ചൂണ്ടിക്കാട്ടി അദ്ധ്യാപക സംഘടനകൾ രംഗത്തെത്തി. ഇളവില്ലെങ്കിൽ ആയിരത്തിലധികം അദ്ധ്യാപകരുടെ തസ്തികകൾ നഷ്ടപ്പെടുമെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് ഈ വർഷം കൂടി ഇളവനുവദിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സംഘടനകൾക്ക് ഉറപ്പ് നൽകി.
എന്നാൽ, തുടർച്ചയായ വർഷങ്ങളിൽ ഇളവനുവദിക്കുന്നത് എയ്ഡഡ് സ്കൂളുകളിൽ ദുരുപയോഗിക്കപ്പെടാമെന്ന ആശങ്കയാണ് ധനകാര്യ വകുപ്പ് ഉയർത്തിയത്. നടപ്പ് അദ്ധ്യയനവർഷം ഏതാണ്ട് പൂർത്തിയാകാറായിരിക്കെ, ഇളവ് കൂടിയേ തീരൂവെന്ന നിലപാടിൽ വിദ്യാഭ്യാസ വകുപ്പ് ഉറച്ചു നിന്നതോടെ തീരുമാനം മന്ത്രിസഭയ്ക്ക് വിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |